ലിസ്ബണ്‍: സീറോ മലബാര്‍ യൂത്ത് ഫെസ്റ്റിവലിന് ലിസ്ബണിനു സമീപമുള്ള മിൻഡെയില്‍ തുടക്കമായി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഡെലഗേറ്റ് ആയി ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍ ബോസ്കോ പുത്തൂര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
ജൂലൈ 26 മുതല്‍ 31 വരെ അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടൻ എന്നീ സീറോ മലബാര്‍ രൂപതകളില്‍നിന്നും യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനില്‍നിന്നും 200ല്‍പ്പരം പേരാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുക. ലോക യുവജന സമ്മേളനത്തിന് ഒരുക്കമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആത്മീയ പരിപാടികള്‍ക്കൊപ്പം സംവാദങ്ങളും ചര്‍ച്ചകളും ക്ലാസുകളും സംസ്കാരിക പരിപാടികളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിൻഡെയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പരിശുദ്ധ മറിയത്തിന്‍റെ ഫാത്തിമയിലെ തീര്‍ഥാടനകേന്ദ്രത്തിലേക്കു യുവജനങ്ങള്‍ നടന്നെത്തും. ഷിക്കാഗോ ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, മിസിസാഗ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫൻ ചിറപ്പണത്ത്, സോജിൻ സെബാസ്റ്റ്യൻ, ഫാ. പോള്‍ ചാലിശേരി, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ.ജോജോ ചങ്ങനാംതുണ്ടത്തില്‍, ഫാ. ഫ്രാൻ സ്വാ പത്തില്‍, ഫാ. മെല്‍വിൻ മംഗലത്ത്, ഫാ. സെബാസ്റ്റ്യൻ എസ്‌വിഡി തുടങ്ങിയവര്‍ ഫെസ്റ്റിവലിനു നേതൃത്വം നല്‍കും.