ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരു പോലെ ഉറ്റു നോക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ പോളിസികളും ട്രംപിന്റെ പ്രഖ്യാപനങ്ങളുമെല്ലാം ഇത്തരത്തിൽ വലിയ ആഗോള ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇതു കൂടാതെ രാജ്യാന്തര വിപണികളെിലും വാണിജ്യ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിലും ഒരു സുപ്രധാന പങ്ക് യുഎസിനുണ്ട്. ഇത്തരത്തിൽ ലോകത്തെയാകെ ഞെട്ടിച്ച ട്രംപിന്റെ മറ്റൊരു പ്രഖ്യാപനമായിരുന്നു ഗോൾഡ് കാർഡുകൾ.
എന്താണ് ഗോൾഡ് കാർഡ് ?
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവുമടുത്ത പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഗോൾഡ് കാർഡ്. സമ്പന്നരായ വിദേശ പൗരന്മാര്ക്ക് എളുപ്പത്തിൽ അമേരിക്കന്‍ പൗരത്വം നല്‍കാനായി കൊണ്ടുവന്ന ഒരു പൗരത്വ പദ്ധതിയാണിത് 5 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറുള്ള സമ്പന്നരായ വിദേശ നിക്ഷേപകരെ ആകർഷിക്കാനാണ് ട്രംപ് ‘ഗോൾഡ് കാർഡ്’ പദ്ധതി കൊണ്ടുവന്നത്. ഇന്ത്യൻ റുപ്പിയിൽ കണക്കാക്കുമ്പോൾ 43 കോടിയോളം രൂപയാണ് ഇതിനായി വേണ്ടി വരുന്നത്. ഇങ്ങനെ വാങ്ങിയ ഗോള്‍ഡ് കാര്‍ഡ് പതിയെ ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. സമ്പന്നരായ ആളുകളെ കൂടുതല്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലുള്ള ഇബി-5 ഇമിഗ്രൻ്റ് ഇൻവെസ്റ്റർ വിസയ്ക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നതെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഇബി-5 വിസയ്ക്ക് 7 കോടി രൂപയോളം ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഒറ്റയടിക്ക് 43 കോടി രൂപയാക്കി ഉയർത്തിയിരിക്കുകയാണ് ട്രംപ്. ഇതോടെ ഇപ്പോൾ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവർ ആശങ്കയിലാണ്. അതേ സമയം ഇബി-5 വിസയിൽ ഗ്രീൻ കാർഡ് നേടുന്നതു വരെയുള്ള കാത്തിരിപ്പിനെയും നൂലാമാലകളെയും അപേക്ഷിച്ച് എളുപ്പത്തിൽ പൗരത്വം നേടാമെന്നതാണ് ഗോൾഡ് കാർഡുകളുടെ ഏറ്റവും വലിയ പ്രത്യേകത.
കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ഇബി-5 വിസ വഴി 5000 മുതൽ 10000 വരെ ഇന്ത്യൻ പൗരന്മാർ അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ നിക്ഷേപകരെക്കൂടാതെ അവരുടെ കുടുംബത്തിലെ ചിലരും ഉൾക്കൊള്ളുന്നു. കാരണം ഇബി 5 വിസയിൽ ആശ്രിതരെ ഉൾക്കൊള്ളിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടായിരുന്നു. നേരത്തെ 10 തൊഴിലാളികളുള്ള, ഒരു മില്യൺ ഡോളർ ചെലവഴിക്കുന്ന കമ്പനി ഉടമയ്ക്ക് ഇബി-5 വിസയ്ക്ക് അപേക്ഷ നൽകാമായിരുന്നു. ഗോൾഡ് കാർഡ് വരുന്നതോടെ ഈ നിയമങ്ങൾ മുഴുവനായും മാറും.
ഇന്ത്യൻ വിദ്യാർത്ഥികളും ഗോൾഡ് കാർഡും :
അതേ സമയം ‘ഗോൾഡ് കാർഡ്’ പൗരത്വ പദ്ധതിക്ക് കീഴിൽ അമേരിക്കൻ കമ്പനികൾക്ക് യുഎസ് സർവകലാശാലകളിൽ നിന്ന് ഇന്ത്യൻ ബിരുദധാരികളെ നിയമിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ കുടിയേറ്റ സമ്പ്രദായം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾക്ക് യുഎസിൽ താമസിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കാൻ സാധ്യതയുണ്ടെന്നും, സ്ഥാപനങ്ങളിലെ ഒന്നാം നമ്പർ വിദ്യാർത്ഥിയെ നിയമിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്ന് തനിക്ക് കോളുകൾ ലഭിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ പ്രതികരണമിങ്ങനെയാണ്… ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒരാൾ വരുന്നു. ഹാർവാർഡ്, വാർട്ടൺ സ്കൂൾ ഓഫ് ഫിനാൻസ് പോലുള്ള പ്രശസ്തമായ സ്കൂളുകളിൽ പഠിക്കുന്നു. അവർക്ക് ജോലി വാഗ്ദാനങ്ങൾ ലഭിക്കുന്നു. എന്നാൽ അവർക്ക് രാജ്യത്ത് തുടരാൻ കഴിയുമോ എന്നതിനെക്കുറിച്ച് ഒരു ഉറപ്പും ഇല്ല. അതുകൊണ്ടു തന്നെ അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയും ബിസിനസുകൾ ആരംഭിക്കുകയും ശതകോടീശ്വരന്മാരാകുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഈ സാഹചര്യത്തിൽ, കഴിവുള്ള വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി യുഎസ് കമ്പനികൾക്ക് ഗോൾഡ് കാർഡ് വാങ്ങാൻ കഴിയുമെന്നാണ് യുഎസ് പ്രസിഡന്റ് പറയുന്നത്. അതായത് കമ്പനികൾക്കാവശ്യമായ പ്രതിഭകൾക്ക് വേണ്ടി കമ്പനിക്ക് പണം മുടക്കി അംഗത്വം വാങ്ങി നൽകാമെന്ന്. മറ്റ് സമാനമായ വിസ പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമായി, കോൺഗ്രസിന്റെ അംഗീകാരമില്ലാതെ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പദ്ധതി ആരംഭിക്കാൻ കഴിയുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചക്കുള്ളിൽ ഗോൾഡ് വിസ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.