സിഡ്നി: സിഡ്നി യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിയെ 14-കാരൻ കത്തി കൊണ്ട് കുത്തിവീഴ്ത്തിയ സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ്. പിടിയിലായ കൗമാരക്കാരൻ പോലീസിനും അന്വേഷണ ഏജൻസികൾക്കും അറിവുള്ള വ്യക്തിയാണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് മന്ത്രി യാസ്മിൻ കാറ്റി വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെയാണ് സിഡ്നി സർവകലാശാല ക്യാമ്പസിൽ അതിക്രമിച്ചു കയറിയ കൗമാരക്കാരൻ 22- കാരനായ വിദ്യാർത്ഥിയുടെ കഴുത്തിന് കറിക്കത്തി കൊണ്ട് കുത്തിയത്. ഓൺലൈനിലൂടെ തീവ്രവാദത്തിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളതെന്ന് ആശങ്കയുള്ളതായി പോലീസ് മേധാവി ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൗമാരക്കാരൻ നേരത്തെ തന്നെ ചില കേസുകളിൽ ഉൾപ്പെട്ടിരുന്നതായുള്ള വിവരം പൊലീസ് പങ്കുവയ്ക്കുന്നത്. തീവ്രവാദ വിരുദ്ധ പോലീസ് സേനയാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
കുട്ടിയെ ആക്രമണത്തിനു പ്രേരിപ്പിച്ച പ്രത്യയശാസ്ത്രം ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ വർഷം മറ്റൊരു സംഭവത്തിന്റെ പേരിൽ 14 വയസുകാരനെ അറസ്റ്റ് ചെയ്ത്തിരുന്നതായി യാസ്മിൻ കാറ്റ്ലി പറഞ്ഞു. സിഡ്നിയിലെ തൻ്റെ സ്കൂളിൽ കൂട്ട വെടിവയ്പ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനായിരുന്നു അറസ്റ്റ് ,എന്നാൽ കേസ് കോടതിയിൽ എത്തിയപ്പോൾ മാനസികാരോഗ്യ പ്രശ്നനങ്ങൾ ചൂണ്ടിക്കാട്ടി കുറ്റം ഒഴിവാക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥി റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപ്രതിയിൽ ചികിത്സയിലാണ്. അക്രമിയുടെ മാനസികാരോഗ്യം പരിശോധിക്കാൻ പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരുകയാണ്.
കുട്ടികൾക്ക് ഓൺലൈനിൽ ഇത്തരം തീവ്രവാദ ആശയങ്ങൾ ലഭ്യമാകുന്നതിനെതിരേ രക്ഷിതാക്കൾ വലിയ ജാഗ്രത പുലർത്തണമെന്ന് യാസ്മിൻ മുന്നറിയിപ്പ് നൽകി. സമൂഹത്തിന് ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
‘എനിക്ക് മാതാപിതാക്കളോടും അധ്യാപകരോടും അഭ്യർത്ഥിക്കാനുള്ളത് – കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ മുന്നോട്ട് വന്ന് ഞങ്ങളെ അറിയിക്കുക. അല്ലാതെ ഞങ്ങൾക്കതു തിരിച്ചറിയാൻ കഴിയില്ല.
ആക്രമണത്തെ തുടർന്ന് സർവകലാശാലയിലെ അധ്യാപകർക്ക് ലോക്ഡൗൺ നോട്ടീസ് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ, കാമ്പസിൽ സുരക്ഷയും പോലീസ് സാന്നിധ്യവും വർദ്ധിപ്പിച്ചു.