സ്ത്രീകൾക്ക് സുരക്ഷിതമായ നഗരം ഏതാണ് എന്ന് ചോദിച്ചാൽ അങ്ങനെ ഒരു നഗരമേ ഇല്ല എന്ന് പറയേണ്ടി വരും. പലതരത്തിലാണ് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ. കഴിഞ്ഞ ദിവസം ഒരു യുവതി ബെംഗളൂരു നഗരമധ്യത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു.
യുവതി കാറുമായി പോവുകയായിരുന്നു. ആ സമയത്ത് ഒരു ഓട്ടോ തെറ്റായ രീതിയിൽ കടന്നു വരികയും മറ്റ് വാഹനങ്ങളെ ഇടിക്കും എന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. ആ സമയത്ത് സ്ത്രീ ആകെ ചെയ്തത് ഹോണടിക്കുക എന്നത് മാത്രമായിരുന്നു. ഹോണടിച്ചതിൽ ഓട്ടോ ഡ്രൈവർ ഒന്നും പറഞ്ഞില്ലെങ്കിലും ഓട്ടോയിൽ പിറകിലിരുന്ന കണ്ടാൽ ഇരുപതോ ഇരുപത്തിരണ്ടോ ഒക്കെ വയസ് തോന്നിക്കുന്ന ഒരു യുവാവ് ഇറങ്ങി വരികയും യുവതിയെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
യുവതിയെയും യുവതിയുടെ അമ്മയേയും ലൈംഗികത്തൊഴിലാളികൾ എന്ന് പറഞ്ഞാണ് യുവാവ് ആക്ഷേപിച്ചത്. ഇരുവരേയും താൻ ബലാത്സംഗം ചെയ്യുമെന്നും അതെങ്ങനെ ആയിരിക്കുമെന്നും എല്ലാം യുവാവ് പറയുന്നുണ്ട്. അതുകൊണ്ടും തീർന്നില്ല. ഒരുപാട് ചീത്ത വിളിച്ച ശേഷം ഇതെങ്ങാനും ഓൺലൈനിൽ പങ്കുവച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും യുവതിയുടെ സ്വകാര്യഭാഗങ്ങൾ തകർക്കുമെന്നും ഒക്കെ യുവാവ് പറയുന്നുണ്ട്.