ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ വിജയകരമായി രക്ഷപ്പെടുത്തിയതില്‍ പ്രധാനമന്ത്രിക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനിസ്.
തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ ഓസ്ട്രേലിയയില്‍ നിന്നുമെത്തിയ പ്രൊഫ. അര്‍ണോള്‍ഡ് ഡിക്സിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
” ഇത് മഹത്തായ ഒരു നേട്ടമാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റ് ഭരണാധികാരികള്‍ക്കും അഭിനന്ദനങ്ങള്‍. ഓസ്ട്രേലിയൻ പ്രൊഫസര്‍ അര്‍ണോള്‍ഡ് ഡിക്സ് രക്ഷാ പ്രവര്‍ത്തനത്തിന് മുഖ്യ പങ്ക് വഹിച്ചതില്‍ അഭിമാനം തോന്നുന്നു.”- ആന്റണി ആല്‍ബനിസ് കുറിച്ചു.ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈ കമ്മീഷണര്‍ ഫിലിപ്പ് ഗ്രീൻ ഇന്ത്യൻ ഭരണാധികാരികളെ അഭിനന്ദിച്ച് രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് എക്സില്‍ പങ്കുവച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്താണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യൻ ഭരണകൂടത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
400 മണിക്കൂറുകളുടെ കഠിന പ്രയത്നങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവിലാണ് തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും രക്ഷപ്പെടുത്താൻ സാധിച്ചത്. ധൈര്യത്തോടെ 17 ദിവസങ്ങള്‍ ടണലിനുള്ളില്‍ കഴിഞ്ഞ തൊഴിലാളികളെ പ്രധാനമന്ത്രി ഫോണില്‍ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. എല്ലാ തൊഴിലാളികളും ഒരു മുറിയില്‍ ഒത്തുചേര്‍ന്നാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്.