കാൻബറ: ഓസ്ട്രേലിയയിലെ പാർലമെന്റ്റ് ഹൗസിന് മുകളിൽ കയറി പാലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച നാലു പേരാണ് പാർലമെൻ്റിന് മുകളിൽ കയറിയത്. ഇവർ പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ കറുത്ത ബാനറുകൾ ഉയർത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാല് പേരെയും അറസ്റ്റ് ചെയ്തു.
പ്രതിഷേധക്കാരിൽ ഒരാൾ മൈക്കിലൂടെ പാലസ്തീന് അനുകൂലമായും ഇസ്രയേലിനെതിരെയും പ്രസംഗിച്ചു. പാലസ്തീൻ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധം തുടരുമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.
നദി മുതൽ കടൽ വരെ പാലസ്തിൻ സ്വതന്ത്രമാകും എന്നാണ് ഒരു ബാനറിൽ എഴുതിയിരുന്നത്. ‘ഞങ്ങൾ മറക്കില്ല. ഞങ്ങൾ ക്ഷമിക്കില്ല. ഞങ്ങൾ ചെറുത്തുനിൽക്കും’ എന്നും പ്രതിഷേധക്കാർ പറയുന്നുണ്ടായിരുന്നു. കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ ഒരു മണിക്കുറോളം പ്രതിഷേധക്കാർ നിലയുറപ്പിച്ചു.
സംഭവത്തിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആഭ്യന്തരകാര്യ വക്താവ് ജെയിംസ് പാറ്റേഴ്സൺ വിഷയത്തിൽ സമൂഹ മാധ്യമമായ എക്സ്സിലൂടെ പ്രതികരിച്ചു
ഇത് പാർലമെന്റിൻ്റെ സുരക്ഷയിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്. ഇതുപോലുള്ള അതിക്രമങ്ങൾ തടയാനാണ് വൻ തുക ചെലവഴിച്ച് പാർലമെൻ്റ് കെട്ടിടം പരിഷ്കരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യമാണ് അദ്ദേഹം പറഞ്ഞു.അതിക്രമിച്ചുകയറിയതിന് നാലു പേർക്കെതിരേയും കുറ്റം ചുമത്തി. പ്രതിഷേധത്തെ പ്രധാനമന്ത്രി ആന്റണി അൽബനീസി അപലപിച്ചു. ‘സമാധാനപരമായ പ്രതിഷേധത്തിന് നമ്മുടെ സമൂഹത്തിൽ സ്ഥാനമുണ്ട്. എന്നാൽ ഇത് സമാധാനപരമായ പ്രതിഷേധമായിരുന്നില്ല’ – പ്രധാനമന്ത്രി പറഞ്ഞു.