തിരുവനന്തപുരം: ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾ തോന്നും പോലെ സർവീസ് നടത്തുന്നതിൽ ആശങ്കയുണ്ടെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. ഇക്കാര്യം മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അറിയിക്കും. നിയമത്തിലെ അവ്യക്തത നീക്കണമെന്ന് ആവശ്യപ്പെടും. റോബിൻ ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചയായി ബസ് സർവീസുകളെ എംവിഡി ഉദ്യോഗസ്ഥർ അകാരണമായി ദ്രോഹിക്കുകയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തുകയാണെന്നും ബസുകളിൽ നിന്ന് 7,500 രൂപ മുതൽ 15,000 രൂപ വരെ പിഴ ഈടാക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചിരുന്നു. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അനുകൂല നടപടി ഉണ്ടായിലെങ്കിൽ സമരവുമായി മുന്നോട്ട് പോകും. സംസ്ഥാന വ്യാപകമായി ബസ്സ് സർവീസുകൾ നിർത്തിവെയ്ക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിലവിലുള്ള കേസുകളിൽ കക്ഷി ചേരുമെന്നും അസോസിയേഷൻ വ്യക്തമാക്കി.