തൃശൂർ: ഇരിങ്ങാലക്കുട ബില്യൺബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ബില്യൺ ബീസ് കമ്പനി ഡയറക്ടർ മാരിൽ ഒരാളും പ്രധാനപ്രതി ബിബിന്റെ സഹോദരനുമായ ഇരിങ്ങാലക്കുട കോലോത്തുംപടി സ്വദേശിയായ കിഴക്കേ വളപ്പിൽ സുബിനെ (37) യാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിലൂടെ രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട കാരുമാത്ര സ്വദേശി ഫെബ്രുവരി ഏഴിന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്.
കാരുമാത്ര സ്വദേശിയെ സുബിനും ബിബിനും ബിബിന്റെ ഭാര്യ ജയയും ഷെയർ ട്രേഡിങ്ങ് ബിസിനസ് നടത്തി മാസംതോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. 2018 ഏപ്രിൽ മുതൽ 2023 ജനുവരി വരെ വിവിധ ബാങ്ക് അക്കൗണ്ടു കളിലേക്ക് പണം വാങ്ങി. ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ ലഭിക്കാതെയായപ്പോഴാണ് പരാതി നൽകിയത്. പ്രതികൾ ഒളിവിലായിരുന്നു. സുബിൻ കോലോത്തുംപടിയിൽ വന്നതായി റൂറൽ എസ് പിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ. ജി സുരേഷ്, ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബിനെ അറസ്റ്റുചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാല് കേസുകളിലെ പ്രതിയാണ് സുബിൻ. ഒരു കേസ് ശനിയാഴ്ചയാണ് രജിസ്റ്റർ ചെയ്തത്. ഷെയർ ട്രേഡിങ്ങ് നടത്തി ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയിൽനിന്ന് 28 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് കേസ്. സബ് ഇൻസ്പെക്ടർമാരായ ദി നേഷ്കുമാർ, രാജ്യ, സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജോഷ്, മുരുകദാസ്, രജീഷ്, സിജു എന്നി വരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.