കൊച്ചി: ഡിസ്റ്റിലറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയതിന് ശാന്തിഗിരി ആശ്രമത്തിന്റെ രാജ്യാന്തര ചുമതലക്കാരനായ, സ്വാമി ജനനൻമ ജ്ഞാന തപസ്വിക്കെതിരെ, പൊലീസ് അന്വേഷണം. ഗോവയിലെ മദ്യനിർമാണ ഫാക്ടറിയിൽ ബിസിനസ് പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അങ്കമാലി സ്വദേശിയിൽ നിന്ന് 70 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്.
തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ മുഖ്യചുമതലക്കാരിൽ ഒരാളാണ് സ്വാമി ജനനൻമ ജ്ഞാന തപസ്വി. 2021 സെപ്റ്റംബർ മാസത്തിലാണ് ജ്ഞാനതപസ്വിയും കോട്ടയം സ്വദേശികളായ നോബി, ജോബി എന്നിവരും അങ്കമാലി സ്വദേശി സുജിത്തിനെ സമീപിക്കുന്നത്. ഗോവയിലെ മദ്യനിർമാണശാല തങ്ങൾ മൂവരും ചേർന്ന് ഏറ്റെടുക്കാൻ പോവുകയാണെന്നും ബിസിനസിൽ പങ്കാളിയായിൽ വൻ ലാഭം നൽകാമെന്നുമായിരുന്നു വാഗ്ദാനം. 25 കോടി രൂപയാണ് ഡിസ്റ്റിലറി ഏറ്റെടുക്കുന്നതിനായി സ്വാമിയും കൂട്ടരും കണക്കാക്കിയത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ലോകേശ്വരൻ ശക്തിയെന്നയാൾ 20 കോടി രൂപ ലോൺ ശരിയാക്കിത്തരുമെന്നും സ്വാമി പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് സ്വാമി ജനനൻമയ്ക്കൊപ്പം കോയമ്പത്തൂരിലെ ഹോട്ടലിൽ പോയി ലോകേശ്വരനെ കണ്ടു. ഡീല് മുഴുവനും സംസാരിച്ചത് സ്വാമിയാണ്.
മദ്യനിർമാണ ഫാക്ടറി ഉടൻ ഏറ്റെടുക്കുമെന്ന ഉറപ്പിൽ 70 ലക്ഷം രൂപ അങ്കമാലി സ്വദേശി കൈമാറി. ലോണായി തരുന്ന ഇരുപത് കോടി രൂപയുടെ ചിത്രവും സ്വാമി ജനനൻമ പരാതിക്കാരന് കാണിച്ചുകൊടുത്തു. പണം നൽകിയതിനു പിന്നാലെ പിന്നാലെ പദ്ധതി ഉപേക്ഷിച്ചതായി സ്വാമി പിന്നെ അറിയിച്ചു. പണം തിരികെ ചോദിച്ചപ്പോഴൊക്കെ ഓരോന്നുപറഞ്ഞ് ഒഴിഞ്ഞമാറി. പണം നഷ്ടപ്പെട്ടയാളുടെ പരാതിയിൽ അങ്കമാലി പൊലീസ് കേസെടുത്തതോടെയാണ് സ്വാമി ജനനൻമ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ പ്രഥമദൃഷ്യാ തന്നെ ഡിസ്റ്റലറി വാങ്ങാനുള്ള ഇടപാടിൽ സ്വാമിയുടെ പങ്ക് തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് എറണാകുളം ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.