വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ അതിക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലൻഡ് . പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും വിദേശകാര്യ മന്ത്രി വിൻസ്റ്റണ്‍ പീറ്റേഴ്സുമാണ് ഫലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തിയ നിരവധി തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചത്.
‘സമീപ മാസങ്ങളില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ കുടിയേറ്റക്കാർ നടത്തുന്ന തീവ്രവാദ അക്രമങ്ങളില്‍ ഗണ്യമായ വർദ്ധനവുണ്ടായതില്‍ ന്യൂസിലൻഡ് ആശങ്കാകുലരാണ്’ ലക്സണ്‍ പറഞ്ഞു. ഇത്തരം ആക്രമണം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശ ഫലസ്തീൻ പ്രദേശത്ത് ഇസ്രായേല്‍ കുടിയേറ്റം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതിനാല്‍ ഈ പ്രദേശത്ത് അതിക്രമം ചെയ്യുന്നവർക്ക് ന്യൂസിലൻഡിലേക്ക് എത്താനാകില്ലെന്നും വിദേശകാര്യ മന്ത്രിപീറ്റേഴ്സ് പറഞ്ഞു.
‘കുടിയേറ്റം പ്രായോഗികമായ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നു. കൂടുതല്‍ സെറ്റില്‍മെന്റ് നിർമാണത്തിനുള്ള പദ്ധതികളെ കുറിച്ച് ചില ഇസ്രായേല്‍ മന്ത്രിമാരുടെ സമീപകാല പ്രസ്താവനകള്‍ ഏറെ ആശങ്കയുണ്ടാക്കുകയും ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയില്‍ കൂടുതല്‍ സംഘർഷം സൃഷ്ടിക്കുകയും ചെയ്യും’ പീറ്റർ വ്യക്തമാക്കി.
‘ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവിയിലെ ഫലസ്തീൻ രാഷ്ട്രത്തിന് അന്താരാഷ്ട്ര സമൂഹം വളരെയധികം അനുകൂലമാണ്’ പീറ്റേഴ്സ് പറഞ്ഞു. നിലവിലെ സംഘർഷം അവസാനിപ്പിക്കാനും മിഡില്‍ ഈസ്റ്റിലെ സമാധാന പ്രക്രിയ അടിയന്തരമായി പുനഃരാരംഭിക്കാനുമായി ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവി ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്ന് ന്യൂസിലൻഡ് അറിയിച്ചു.
അതേസമയം, ഫലസ്തീൻ പ്രതിരോധ സംഘമായ ഹമാസിനെ ന്യൂസിലൻഡ് തീവ്രവാദ പട്ടികയില്‍പ്പെടുത്തി. 2010 മുതല്‍ ഹമാസിന്റെ സൈനിക വിഭാഗത്തെ ന്യൂസിലൻഡ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബറില്‍ ഇസ്രായേലിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഹമാസിനാണെന്നും ഗ്രൂപ്പിന്റെ സൈനിക, രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മില്‍ വേർതിരിച്ചറിയാൻ ന്യൂസിലൻഡ് ഭരണകൂടത്തിന് ബുദ്ധിമുട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി വിൻസ്റ്റണ്‍ പീറ്റേഴ്സ് പറഞ്ഞു. അതേസമയം, ഗസ്സയിലെ സാധാരണക്കാർക്ക് മാനുഷിക -നയതന്ത്ര സഹായം നല്‍കുന്നതിന് പുതിയ തീരുമാനം തടസ്സമാകില്ലെന്നും ന്യൂസിലൻഡ് ഭരണകൂടം വ്യക്തമാക്കി.
ഇസ്രായേല്‍ കണക്കുകള്‍ പ്രകാരം ഒക്ടോബർ ഏഴ് ആക്രമണത്തില്‍ 1,200 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം, ഹമാസ് ഭരിക്കുന്ന ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമ, കര ആക്രമണത്തില്‍ 30,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.