ന്യൂഡൽഹി* : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ രണ്ട് സ്ഥലങ്ങളിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ സ്ഥിരീകരിച്ചു. നീറ്റ് ഫലം വന്നശേഷം രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നായി ആരോപണങ്ങൾ ഉയർന്നുവെങ്കിലും ഇതുവരെ കേന്ദ്രസർക്കാരും ദേശീയപരീക്ഷ ഏജൻസിയും അവ തള്ളിക്കളയുകയായിരുന്നു. രണ്ട് സ്ഥലങ്ങളിൽ ക്രമക്കേട് കണ്ടെത്തി. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ച് 1563 പേർക്ക് പുനപരീക്ഷ നടത്താൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നു൦ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എന്നാൽ ഏതൊക്കെ സ്ഥലത്താണ് ക്രമക്കേടെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
കേന്ദ്രമന്ത്രിയുടെ പ്രതികരണത്തോടെ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യം കോൺഗ്രസ് വീണ്ടും ആവർത്തിച്ചു.
അതേസമയം നീറ്റ് പരീക്ഷയിൽ ചോദ്യക്കടലാസ് ചോർച്ചയിൽ അന്വേഷണം നടത്തുന്ന ബീഹാർ ഇക്കണോമിക് ഒഫൻസ് യൂണിറ്റ് 9 വിദ്യാർഥികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യ കടലാസിന് 30 ലക്ഷം രൂപ വരെ വിദ്യാർഥികൾ നൽകിയെന്നാണ് വിവരം. ആറു ചെക്കുകൾ ഇക്കണോമിക് ഒഫൻസ് യൂണിറ്റ് കണ്ടെത്തി.
യുപി, മഹാരാഷ്ട്ര, ബീഹാർ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട നാലു വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്ന ഒൻപത് പേർക്കും പരീക്ഷയുടെ തലേന്ന് പട്നയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് ചോദ്യക്കടലാസ് ലഭിച്ചു എന്നാണ് സൂചന. ഇവർ നൽകിയ ചെക്കാണ് അറസ്റ്റിലായവരിൽ നിന്നും കണ്ടെത്തിയതെന്നാണ് വിവര൦.