സിഡ്നി: സിഡ്നിയിലെ പ്രശസ്തമായ കൂഗി ബീച്ചിൽ സംശയാസ്പദമായ രീതിയിൽ കറുത്ത ബോളുകളും എണ്ണ പാളിയും കണ്ടെത്തി. കറുത്തതും പന്തിൻ്റെ ആകൃതിയിലുള്ളതുമായ അവശിഷ്ടങ്ങൾ കടൽത്തീരത്ത് ഒഴുകിയെത്തിയതിന് പിന്നാലെയാണ് എണ്ണ പാളി കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഗോൾഫ് പന്തിന്റെ വലിപ്പത്തിലുള്ള അവശിഷ്ടങ്ങൾ ലൈഫ് ഗാർഡുകൾ മണലിൽ നിന്ന് കണ്ടെത്തിയത്.
റാൻഡ്വിക്ക് സിറ്റി കൗൺസിൽ പരിസ്ഥിതി ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ച് അടച്ചിടുന്നതായി അധികൃതർ അറിയിച്ചു.പന്തുകൾ എന്തൊക്കെയാണെന്നും അത് നൽകുന്ന അപകട സാധ്യതകൾ എന്താണെന്നും കൃത്യമായി തിരിച്ചറിയാൻ ഫോറൻസിക് ശാസ്ത്രജ്ഞരുമായും മറ്റ് സർക്കാർ ഏജൻസികളുമായും ചേർന്ന് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പരിസ്ഥിതി മന്ത്രി പെന്നി ഷാർപ്പ് പറഞ്ഞു.
ബുധനാഴ്ച രാവിലെ മഞ്ഞ ബാരിക്കേഡുകളും ഓറഞ്ച് പതാകകളും കൗൺസിൽ സൈനേജുകളും ഉപയോഗിച്ച് കൂഗി ബീച്ച് അടച്ചു. അവശിഷ്ടങ്ങൾ ഓരോന്നായി ജീവനക്കാർ എടുക്കുകയും ഉയർന്ന വേലിയേറ്റത്തിന് മുകളിലുള്ള കുന്നുകളിൽ പന്തുകൾ സ്ഥാപിക്കുകയും അവ ഒഴുകിപ്പോകാതിരിക്കാൻ മണൽ കൊണ്ട് മൂടുകയും ചെയ്തതായും മന്ത്രി കുട്ടിച്ചേർത്തു.
ടെന്നീസ് ബോളിന്റെ വലുപ്പത്തിലുള്ള ആയിരക്കണക്കിന് വസ്തുക്കൾ അടിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി നടത്തിയ പരിശോധനയിൽ പെട്രോളിയം ഉൽപ്പന്നമായ താർ രൂപപ്പെട്ടു എന്നാണ് പറയുന്നത്. ഇത് എങ്ങനെ വന്നു എന്നുള്ള അന്വേഷണം പുരോഗമിക്കുന്നു.