സിഡ്നി: സിഡ്നിയിലെ കടൽതീരങ്ങളിൽ ടാർ ബോളുകൾ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. കൂഗീ ബീച്ചിനു പിന്നാലെ വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന നാലു ബീച്ചുകളിലും ഇത്തരം ടാർ ബോളുകൾ ഒഴുകിനടക്കുന്നത് കണ്ടെത്തിയതോടെ ആശങ്ക ശക്തമായിട്ടുണ്ട്. ഇതേതുടർന്ന് സിഡ്നിയിലെ ഏഴ് ബീച്ചുകളിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കി. ഈ ടാർ ബോളുകൾ എവിടെ നിന്നാണ് വരുന്നതെന്ന് അധികൃതർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഉൽക്കാശിലയെ അനുസ്മരിക്കുന്ന, വിവിധ വലുപ്പത്തിലും ആകൃതിയിലും ഉള്ള ടാർ ബോളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുഗീ ബീച്ചിൽ കണ്ടെത്തിയത്. പിന്നാലെ ഗോർഡൻസ് ബേ, ക്ലോവെല്ലി, മറുബ്ര എന്നിവിടങ്ങളിലും ഇവ കണ്ടെത്തി. ഇതോടെ ഈ ബീച്ചുകളിലേക്കുള്ള പ്രവേശനം റാൻഡ്വിക്ക് സിറ്റി കൗൺസിൽ വിലക്കി. മുൻകരുതലിൻ്റെ ഭാഗമായി ബോണ്ടി, ടാമരമ, ബ്രോണ്ടെ ബീച്ചുകളും അടച്ചതായി വേവർലി കൗൺസിൽ അറിയിച്ചു. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ തൊടരുതെന്നും സമീപത്ത് പോകരുതെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമദ്രങ്ങളിലെ എണ്ണ ചോർച്ചയുടെ അവശിഷ്ടങ്ങളാണ് ഇത്തരം ടാർ ബോളുകളെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കടലിലെ മാലിനങ്ങളുമായി ഈ എണ്ണ സമ്പർക്കം പുലർത്തുമ്പോഴും കാറ്റിന്റെയും തിരമാലകളുടെയും ഫലമായും ഇവ പന്തുകൾ പോലെ രൂപപ്പെടുന്നു. വലിയ പാരിസ്ഥിതിക പ്രശ്നമായിട്ടാണ് ഗവേഷകർ ഇതിനെ കാണുന്നത്.
അതേസമയം, കപ്പലുകളിൽ നിന്ന് എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പോർട്ട് അതോറിറ്റി അറിയിച്ചു.സിഡ്നിയിലെ ബീച്ചുകളിൽ ഇതൊരു അസാധാരണ സംഭവമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ (ഇ.പി.എ) നേതൃത്വത്തിൽ നടക്കുന്ന അന്വേഷണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബീച്ചുകളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഈ രംഗത്ത് വിദഗ്ദ്ധരായവരെ ഏർപെടുത്തിയതായി റാൻഡ്വിക്ക് കൗൺസിൽ മേയർ ഡിലൻ പാർക്കർ പറഞ്ഞു. ഇനിയൊരു അറിയിപ്പ്ഉണ്ടാകുന്നതുവരെ ബീച്ചുകൾ തുറക്കില്ല.
എണ്ണ ചോർച്ച സമുദ്രജീവികൾക്ക് ഹാനികരമാണെങ്കിലും ടാർ ബോളുകൾ ശേഖരിച്ച് നീക്കം ചെയ്തുകഴിഞ്ഞാൽ സിഡ്നിയിലെ ബീച്ചുകൾ ജനങ്ങൾക്ക് സുരക്ഷിതമാകുമെന്ന് ഗവേഷകനായ ഡോ. ഷാരോൺ ഹുക്ക് പറഞ്ഞു.