സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ ദയാവധം അനുവദിക്കുന്ന നിയമം നിലവിൽ വന്ന ശേഷം മൂന്ന് മാസത്തിനുള്ളിൽ സ്വയം മരണം തെരഞ്ഞെടുത്തത് നൂറിലേറെ പേർ. ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി എബിസി ന്യൂസാണ് ദയാവധവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. കത്തോലിക്ക സഭയുടെ ശക്തമായ എതിർപ്പിനെ മറികടന്ന് കഴിഞ്ഞ വർഷം നവംബറിലാണ് ദയാവധം നിയമവിധേയമാക്കിയത്. 113 പേരാണ് നിയമപിന്തുണയോടെയുള്ള മരണം സ്വീകരിച്ചതെന്ന് റിപ്പോർട്ട് പറയുന്നു.
ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗം ബാധിച്ചവരെ സ്വന്തം ഇഷ്ടപ്രകാരം മരിക്കാൻ അനുവദിക്കുന്ന നിയമമാണിത്. അതേസമയം, പ്രായമായവരെ സമൂഹത്തിന് ആവശ്യമില്ലെന്ന സന്ദേശമാണ് ദയാവധം നടപ്പിലാക്കുന്നതിലൂടെ സർക്കാർ നൽകുന്നതെന്ന് സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഉൾപ്പെടെയുള്ള ക്രൈസ്തവ സഭാ നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ എതിർപ്പുകളെയെല്ലാം അവഗണിച്ചാണ് വോളണ്ടറി അസിസ്റ്റഡ് ഡൈയിങ് ബിൽ പാസായത്.
കഴിഞ്ഞ നവംബർ 28 നും ഈ വർഷം ഫെബ്രുവരി 29 നും ഇടയിൽ 517 പേരാണ് സ്വമേധയാ മരണത്തിനായി അപേക്ഷിച്ചത്. ഇതിൽ 408 രോഗികളുടെ അപേക്ഷ പ്രാഥമിക വിലയിരുത്തലിനായി അംഗീകരിച്ചിട്ടുണ്ട്. 408 പേരിൽ 90 ശതമാനവും 60 വയസിനു മുകളിലുള്ളവരാണ്.
അവസാന ഘട്ട വിലയിരുത്തലിലേക്ക് 246 രോഗികളുടെ അപേക്ഷകൾ അംഗീകരിച്ചതായും എ.ബി.സി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവരിൽ 175 പേർ കാൻസർ ബാധിതരാണ്. ദയാവധം നടപ്പാക്കാൻ സംസ്ഥാനത്ത് 250 അംഗീകൃത പ്രാക്ടീഷണർമാർ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ദയാവധ നിയമപ്രകാരം, മാരകരോഗിയായ ഒരാൾക്ക് വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെയുള്ള മരണത്തിനായി അഭ്യർത്ഥന നടത്താം. തുടർന്ന് ആ അഭ്യർത്ഥന നടപ്പാക്കുന്നതിനു മുമ്പായി വോളണ്ടറി അസിസ്റ്റഡ് ഡൈയിങ് ബോർഡിന് കൈമാറും. അവരുടെ തീരുമാസരിച്ചാവും അഭ്യർത്ഥന നടപ്പാക്കുക. 18 വയസിന് മുകളിലുള്ള ഓസ്ട്രേലിയൻ പൗരന്മാർക്കു മാത്രമേ ഈ നിയമം ബാധകമാകൂ. രോഗിക്ക് തീരുമാനമെടുക്കാനുള്ള ശേഷി ഉണ്ടായിരിക്കുകയും സ്വമേധയാ അഭ്യർത്ഥന നടത്തുകയും വേണം. കുടുംബാംഗമോ പരിചരിക്കുന്നയാളോ ദയാവധത്തിനായി അഭ്യർത്ഥിക്കുന്നത് നിയമപരമല്ല.
ദുർബലരായ ആളുകളുടെ ജീവന് ഒരു വിലയുമില്ലെന്നും ജീവിക്കുന്നതിനേക്കാൾ അവർ മരിക്കുന്നതാണ് നല്ലതെന്നുമുള്ള സന്ദേശം നൽകുന്ന നിയമത്തിനെതിരേ ശക്തമായ വിമർശനം ഉയർന്നിരുന്നു. മരണാസന്നരായ രോഗികൾക്ക് പാലിയേറ്റീവ് കെയറിലൂടെ സാന്ത്വനം ഉറപ്പാക്കുകയാണു വേണ്ടതെന്നും സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.