സിഡ്നി: ഫോൺ കോളിൽ മുഴുകിയ പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ മറന്നു. കൊടും ചൂടിൽ കാറിൽ കഴിയേണ്ടി വന്ന ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കാറിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ ഡേ കെയറിൽ കൊണ്ടുവിട്ട മകളെ തിരികെ കൂട്ടാനായി എത്തിയപ്പോഴാണ് മകളെ ഡേ കെയറിൽ വിട്ടിട്ടില്ലെന്ന വിവരം ഒലീവിയ എന്ന ഒരു വയസുകാരിയുടെ പിതാവ് ഇറ്റിയന്ന ആൻസലറ്റ് തിരിച്ചറിഞ്ഞത്.
പിന്നാലെ നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിലെ ചൈൽഡ് സീറ്റിൽ പിഞ്ചുകുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒന്നാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെയാണ് ഒലീവിയ അതിദാരുണമായി മരണപ്പെടുന്നത്. 30 ഡിഗ്രി സെൽഷ്യസിൽ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കുട്ടികളെ തനിയെ വാഹനത്തിനുള്ളിൽ വിടുന്നത് ഏത് സമയത്തും അപകടകരമാണെന്നാണ് സംഭവത്തിന് പിന്നാലെ പൊലീസ് സൂപ്രണ്ട് നൽകുന്ന മുന്നറിയിപ്പ്. രണ്ട് വർഷം മുൻപ് മറ്റൊരു സംഭവത്തിൽ കൊടുംചൂടിൽ കാറിനുള്ളിൽ ആറ് മണിക്കൂർ കഴിയേണ്ടി വന്ന ആരിഖ് ഹസൻ എന്ന കുട്ടി സിഡ്നിയിൽ മരിച്ചിരുന്നു. മകനെ ഡേ കെയറിൽ വിട്ടെന്ന ധാരണയിൽ പിതാവ് ജോലിക്ക് പോയതോടെയായിരുന്നു ഇത്.
“ഒലിവിയ ഓമനത്തമുള്ള കുഞ്ഞായിരുന്നു.ഞങ്ങളുടെ ജീവിതത്തിലെ പ്രകാശം. അവളെ ലഭിച്ചത് ഞങ്ങളെ വലിയ സന്തോഷത്തിലാക്കി. സംഭവിച്ചത് ഞങ്ങളെ വല്ലാതെ തളർത്തിക്കളഞ്ഞു. ഇത് ഒരു മാതാപിതാക്കൾക്കും സംഭവിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’’ – എറ്റിയെൻ ആൻസെലെറ്റും പങ്കാളി കിം വിസ്കോണ്ടിയും പ്രസ്താവനയിൽ പറഞ്ഞു.
ഈ ദാരുണ സംഭവത്തിന് ശേഷം, എറ്റിയെൻ തന്റെ പ്രൊഫൈൽ ചിത്രം കറുപ്പ് നിറത്തിലേക്ക് മാറ്റി ദുഃഖം രേഖപ്പെടുത്തി. ചെക്സ് കമ്മ്യൂണിറ്റി ഗിഫ്റ്റ് കാർഡ് ടീമിലെ ഗ്രാഫിക് ഡിസൈൻ, സോഷ്യൽ മീഡിയ, മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിക്കുകയാണ് എറ്റിയെൻ. കിം വിസ്കോണ്ടി വെബ് ഡിസൈനറാണ്.