ഹൈദരാബാദ്: നന്ദമൂരി ബാലകൃഷ്ണ തെലുങ്കിലെ സൂപ്പര്‍ താരമാണ്. അടുത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ബാലയ്യയ്ക്ക് സമ്മാനിച്ചത്. ഇപ്പോഴും റൊമാന്റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍ മിക്കപ്പോഴും ഒന്നിലധികം നായികമാരുണ്ടാകും.
തന്റെ ജീവിതത്തിലെ പെരുമാറ്റം കൊണ്ട് എന്നും ട്രോള്‍ ചെയ്യപ്പെടാറുണ്ട് താരം. പലപ്പോഴും പൊതുവേദിയില്‍ ആളുകളോട് ദേഷ്യപ്പെടാറുണ്ട്. തെലുങ്ക് ദേശം പാര്‍ട്ട് എംഎല്‍എ കൂടിയായ താരം. എന്തായാലും ബാലയ്യയുടെ ഈ സ്വഭാവവുമായി ബന്ധപ്പെട്ട് തമിഴ് സംവിധായകന് കെഎസ് രവികുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ദേഷ്യം വന്നാല്‍ ആരെയും കയറി അടിക്കുന്ന സ്വഭാവക്കാരനാണ് നന്ദമൂരി ബാലകൃഷ്ണ എന്നാണ് കെഎസ് രവികുമാര്‍ പറയുന്നത്. തന്റെ തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ നടന്ന ഒരു സംഭവം കെഎസ് രവികുമാര്‍ ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍ വ്യക്തമാക്കി.
ഒരു ദിവസം തന്റെ അസിസ്റ്റന്റ് ബാലയ്യക്ക് നേരെ ഫാൻ തിരിച്ച് വെച്ചു. കാറ്റിൽ വിഗ് അഴിഞ്ഞ് പോയി. ഇത് കണ്ട് രവി കുമാറിന്റെ സംവിധാന സഹായി ശരവണന് ചിരിച്ചു. ഇതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു. നീ എന്തിനാണ് ചിരിക്കുന്നത്. നീ മറ്റെ ഗ്യാംങ് അല്ലെ, നിന്നെ ആരാണ് ഇവിടെ കയറ്റിയത് എന്നൊക്കെ ചോദിച്ച് ചൂടായി. ശരവണനെ തല്ലും എന്ന ഘട്ടത്തിലായി.
എന്നാൽ ഉടന്‍ കെഎസ് രവികുമാര്‍ ഇടപെട്ടു. ബാലയ്യയെ തൃപ്തിപ്പെടുത്താൻ വേണ്ടി അസിസ്റ്റന്റിനെ വഴക്ക് പറഞ്ഞെന്നും കെഎസ് രവി കുമാർ തുറന്ന് പറഞ്ഞു. രവികുമാറിന്റെ വാക്കുകള്‍ തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടുണ്ട്. കെഎസ് രവികുമാര്‍ ബാലകൃഷ്ണയുടെ ജയ് സിംഹ, റൂളര്‍ എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്.
നന്ദമൂരി ബാലകൃഷ്ണ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘ഭഗവന്ത് കേസരി’യാണ്. ശ്രീലീല, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബോളിവുഡ് താരം അര്ജുന് റാംപാല്‍ ആയിരുന്നു ചിത്രത്തിലെ വില്ലന്‍. ബാലയ്യയുടെ 108-ാം ചിത്രം കൂടിയായിരുന്നു ‘ഭഗവന്ത് കേസരി’. അനില്‍ രവിപുഡിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം ബോക്സോഫീസില്‍ 100 കോടിയോളം നേടി.