കാൻബെറ: 14 വർഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് (52) സ്വതന്ത്രനായി ജന്മനാടായ ഓസ്ട്രേലിയയില്‍ മടങ്ങിയെത്തി.
ഇന്നലെ യു.എസ് കോടതിയില്‍ ഹാജരായി ചാരവൃത്തി നിയമം ലംഘിച്ചെന്ന കുറ്റം അസാൻജ് സമ്മതിച്ചു. ഇതോടെ അസാൻജിന് സ്വതന്ത്രനായി നാട്ടിലേക്ക് മടങ്ങാമെന്ന് കോടതി ഉത്തരവിട്ടു.
യു.എസിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോർത്തിയതിന് കഴിഞ്ഞ അഞ്ച് വർഷമായി ലണ്ടനിലെ ബെല്‍മാർഷ് ജയിലില്‍ തടവിലായിരുന്നു അസാൻജ്. കുറ്റസമ്മതം അടക്കമുള്ള വ്യവസ്ഥകളോടെയുള്ള ജാമ്യക്കരാറിന് അസാൻജുമായി യു.എസ് ധാരണയിലെത്തിയതോടെ തിങ്കളാഴ്ച അദ്ദേഹം ജയില്‍ മോചിതനായി.
ഇന്നലെ പസഫിക് ദ്വീപായ നോർത്തേണ്‍ മരിയാന ഐലൻഡ്‌സിലെ യു.എസ് കോടതിയില്‍ അദ്ദേഹം ഔദ്യോഗികമായി കുറ്റംസമ്മതിച്ചു. യു.എസിലെത്താൻ അസാൻജ് വിമുഖത അറിയിച്ചതോടെയാണ് തങ്ങളുടെ അധീനതയിലുള്ളതും ഓസ്ട്രേലിയയ്ക്ക് അടുത്തുള്ളതുമായ മരിയാന ഐലൻഡ്‌സില്‍ വിചാരണ നടത്താൻ യു.എസ് തീരുമാനിച്ചത്. വിചാരണ മൂന്ന് മണിക്കൂർ നീണ്ടു. കുറ്റത്തിന് 62 മാസമാണ് തടവ് ശിക്ഷ.
എന്നാല്‍, ഇത് ബ്രിട്ടീഷ് ജയിലില്‍ ഇതിനോടകം അനുഭവിച്ചെന്ന് കണക്കാക്കിയാണ് മോചനം. ഇന്നലെ കാൻബെറയിലെ വിമാനത്താവളത്തില്‍ ഭാര്യ സ്റ്റെല്ലയും രണ്ടു മക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വീകരിച്ചു. അതേ സമയം, മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
2010ലാണ് യു.എസിനെ ഞെട്ടിച്ച് അഫ്ഗാൻ, ഇറാക്ക് യുദ്ധങ്ങളുടേത് അടക്കം രഹസ്യ രേഖകള്‍ അസാൻജ് സ്ഥാപിച്ച വിക്കിലീക്സ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. വിവാദങ്ങള്‍ക്കിടെ 2010ല്‍ അസാൻജിനെതിരെ സ്വീഡനില്‍ ലൈംഗികാരോപണ കേസ് ഉയർന്നു. അറസ്റ്റ് ഒഴിവാക്കാൻ ലണ്ടനിലെ ഇക്വഡോർ എംബസിയില്‍ ഏഴ് വർഷം അദ്ദേഹം അഭയം തേടി.
ഇക്വഡോർ അഭയം പിൻവലിച്ചതോടെ 2019ല്‍ അസാൻജിനെ ബ്രിട്ടൻ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. സ്വീഡനിലെ കേസ് തെളിവുകളുടെ അഭാവത്തില്‍ റദ്ദാക്കിയെങ്കിലും അസാൻജിനെതിരെ ചാരവൃത്തിയുള്‍പ്പെടെ 18 കുറ്റങ്ങള്‍ യു.എസില്‍ ചുമത്തി.
അസാൻജിനെ യു.എസിന് കൈമാറാനുള്ള നടപടികളുമായി ബ്രിട്ടൻ നീങ്ങുന്നതിനിടെയാണ് കരാറിന് ധാരണയായത്. 18 കുറ്റങ്ങളില്‍ ഒരെണ്ണത്തിലാണ് അസാൻജിന്റെ കുറ്റസമ്മതം. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് യു.എസുമായി നടത്തിയ ചർച്ചകള്‍ അസാൻജിന്റെ മോചനത്തിന് നിർണായകമായി.