കൊച്ചി: സമാനതകളില്ലാത്ത പ്രതിസന്ധികൾക്കിടെയാണ് യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേൽക്കുന്നത്. സഭാ നേതൃത്വത്തിലെ ഈ തലമുറമാറ്റം പള്ളിത്തർക്കത്തിലടക്കം യാക്കോബായ സഭയുടെ മുൻ നിലപാടുകളെ സ്വാധീനിക്കുമോയെന്നാണ് മറ്റ് ക്രൈസ്തവ സഭകൾ അടക്കം ഉറ്റുനോക്കുന്നത്. അദ്ധ്യാത്മിക ജീവിതത്തിനൊപ്പം മികച്ച സംഘാടകൻ എന്നതുകൂടിയാണ് 64കാരനായ ജോസഫ് മാർ ഗ്രിഗോറിയോസിനെ സഭയുടെ ഭരണചുമതല ഏൽപിക്കാൻ അന്ത്യോഖ്യാ സിംഹാസനത്തെ പ്രേരിപ്പിച്ചത്.
അഞ്ചലോട്ടക്കാരനിൽ നിന്ന് വിശ്വാസ വഴി വെട്ടിയ തോമസ് പ്രഥമൻ ബാവയ്ക്ക് പകരക്കാരനായി യാക്കോബായ സഭയെ ജോസഫ് മാർ ഗ്രിഗോറിയോസായിരിക്കും ഇനി നയിക്കുക. വിദേശവിദ്യാഭ്യാസവും വിദൂര രാജ്യങ്ങളിലേക്ക് സഭ സാന്നിദ്ധ്യവും വളർത്തിയെടുത്ത സുദീർഘമായ അനുഭവങ്ങളാണ് ഗ്രിഗോറിയോസ് മെത്രോപ്പൊലീത്തയുടെ കരുത്ത്. ക്ഷേമപ്രവർത്തനങ്ങളുടെ സൂത്രധാരൻ, സഭയ്ക്ക് പൊതുസമൂഹത്തിൽ മേൽവിലാസം നൽകിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരൻ, സഭയുടെ സാമൂഹിക രാഷ്ട്രീയ നിലപാട് തെളിമയോടെ പറയുന്ന നേതാവ് എന്നിങ്ങനെയെല്ലാം കഴിവുതെളിയിച്ച ജോസഫ് മാർ ഗ്രിഗോറിയോസ് ചുമതയലേൽക്കുമ്പോള് സഭാ സമൂഹവും പ്രതീക്ഷിയിലാണ്.
വൈദികനായി അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ കാതോലിക്കാ ബാവയായി എത്തുന്നത്. തോമസ് പ്രഥമൻ ബാവ അനാരോഗ്യത്തെ തുടർന്ന് ഭരണനിർവഹണം ഒഴിഞ്ഞതോടെ 2019 മുതൽ ജോസഫ് മാർ ഗ്രിഗോറിയോസ് ആണ് സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി. ഓർത്തഡോക്സ് യാക്കോബായ പള്ളിതർക്കം കലുഷിതമായ മധ്യകേരളത്തിൽ സഭയെ ശക്തമായി മുന്നോട്ട് നയിച്ചതിനുള്ള അംഗീകാരമാണ് ജോസഫ് മാർ ഗ്രിഗോറിയോസിന് കാതോലിക്കാ ബാവ പദവി. വിട്ട് വീഴ്ചയ്ക്കും സമവായത്തിനും തയ്യാറായി. അപ്പോഴും സഭ തർക്കത്തിൽ ഓർത്തഡോക്സ് സഭയോട് കീഴ്ക്കോടതി മുതൽ സുപ്രീം കോടതി വരെ പൊരുതി തോറ്റ യാക്കോബായ സഭയ്ക്ക് അതിജീവനത്തിന്റെ രാഷ്ട്രീയം കണിശതയോടെ പറഞ്ഞ വലിയ ഇടയനുമായി ജോസഫ് മാർ ഗ്രിഗോറിയോസ്.
വിശ്വാസ വൈദിക സമൂഹത്തെ ഒരേ പോലെ ചേർത്ത് നിർത്താനുള്ള ഈ നൈപുണ്യമാണ് സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസിന് ചുമതല നൽകാനുള്ള സിനഡ് തീരുമാനം. തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ തന്റെ പിന്തുടർച്ച അവകാശിയായി നിർദ്ദേശിച്ചതും ജോസഫ് മാർ ഗ്രിഗോറിയോസിനെ. എറണാകുളം മുളന്തുരുത്തി പെരുമ്പിള്ളി സ്രാമ്പികക്കൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ പത്തിനാണ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ ജനനം. പരുമല തിരുമേനിയുടെ നാലാം തലമുറക്കാരന് ജന്മനിയോഗമായിരുന്നു വൈദികജീവിതം. പതിമൂന്നാം വയസിൽ ശെമ്മാശപ്പട്ടം. എറണാകുളം മഹാരാജസ് കോളേജ്, അയർലണ്ടിലും, യു എസിൽ നിന്നും ഉന്നത വിദ്യാഭ്യാസം.
33 വയസിൽ പാത്രിയാർക്കീസ് ബാവ തന്നെയാണ് മെത്രാപൊലീത്തയായി വാഴിച്ചത്. തുടർന്ന് 30 വർഷക്കാലം സഭയുടെ ഭരണസിരാകേന്ദ്രമായ പുത്തൻ കുരിശ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. കൊച്ചി ഭദ്രാസന മെത്രാപൊലീത്ത, 18വർഷക്കാലം സുന്നഹദോസ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്ത്തിച്ചു. ഗൾഫ്, യൂറോപ്യൻ മേഖലകളിലും വിവിധ ഭദ്രാസനങ്ങളെ നയിച്ചു. ഓർത്തഡോക്സ് സഭയുമായി പള്ളി തർക്കത്തിൽ സമവായ നീക്കങ്ങൾക്ക് തയ്യാറെന്ന ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നിലപാടിനെ പ്രതീക്ഷയോടെയാണ് സഭയും പൊതുസമൂഹവും നോക്കിക്കാണുന്നത്.