ഇടുക്കി: ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങളിൽ പ്രമേയം പാസാക്കി ഇടുക്കി രൂപത. വന്യജീവി ആക്രമണങ്ങളില്‍ ആളുകളുടെ ജീവൻ നഷ്ടമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുകയാണെന്ന് പ്രമേയത്തില്‍ ആരോപിച്ചു. കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതു സമൂഹത്തിന് അപമാനമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒക്കെ തിരെയും ഇടുക്കി രൂപത പ്രതിഷേധിച്ചു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരമുഖത്ത് സജീവമാകുമെന്നാണ് രൂപതയുടെ മുന്നറിയിപ്പ്. ഇടുക്കി രൂപത വൈദീക സമിതിയാണ് പ്രമേയം പാസാക്കിയത്.
ഇതിനിടെ, കാട്ടാന ആക്രമണത്തില്‍ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി സുരേഷ് കുമാര്‍ മരിച്ചതിനെതുടര്‍ന്ന് ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. മേഖലയിലെ വന്യമൃഗശല്യം തടയണമെന്നും ജനജീവിതത്തിന് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. മൂന്നാര്‍ ടൗണിലാണ് സമരം.