ദില്ലി: ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ധാരണയായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും വെള്ളിയാഴ്ച നടത്തിയ കൂടികാഴ്ചയിൽ ഇക്കാര്യത്തിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ചു. യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും വിസ്കികൾക്കും വൈനുകൾക്കും ഇന്ത്യൻ തീരുവ കുറയ്ക്കണമെന്ന് നേരത്തെ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകുന്നത് ആലോചിക്കാനാണ് തീരുമാനം.
ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിൽ ഹരിതോർജ്ജം നിർമ്മിത ബുദ്ധി ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലെ സഹകരണം കൂട്ടാനും യോഗത്തിൽ ധാരണയായി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴിയ്ക്കുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകാനും രണ്ട് നേതാക്കളും തീരുമാനിച്ചു.