മെൽബൺ: വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് വിലക്ക്. കാരി ബാപ്റ്റിസ്റ്റ് ഗ്രാമർ സ്കൂളിലെ മുൻ അധ്യാപികയായ എലനോർ ലൂയിസ് യോർക്കിനെതിരെയാണ് (31) നടപടി. വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ്ങിന്റെ (വിഐടി) അന്വേഷണത്തിലാണ് അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
2020ൽ 26 വയസ്സുള്ളപ്പോഴാണ് എലനോർ, 18 വയസ്സുള്ള മുൻ വിദ്യാർഥിയുമായി ബന്ധം സ്ഥാപിച്ചത്. നിയമപരമായ കാരണങ്ങളാൽ വിദ്യാർഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2017ലാണ് എലനോർ കാരി ബാപ്റ്റിസ്റ്റ് ഗ്രാമർ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. 12-ാം ക്ലാസ് വിദ്യാർഥികൾക്ക് ബയോളജിയും കെമിസ്ട്രിയുമായിരുന്നു ഇവർ പഠിപ്പിച്ചിരുന്നത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത്, എലനോറും 12-ാം ക്ലാസ് വിദ്യാർഥിയും ഓൺലൈനിൽ സംസാരിക്കാൻ തുടങ്ങി.
2020ൽ, 17 വയസ്സുള്ള വിദ്യാർഥിക്ക് ലോക്ക്ഡൗൺ കാരണം പഠനത്തിൽ കൂടുതൽ സഹായം ആവശ്യമായിരുന്നു. ഇതോടെ ഇരുവരും ദിവസവും സംസാരിക്കാൻ തുടങ്ങി. എലനോർ വിദ്യാർഥിക്ക് 35,000 സന്ദേശങ്ങൾ അയച്ചതായി വിഐടി കണ്ടെത്തി. വിദ്യാർഥി ബിരുദം നേടിയ ശേഷം ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇരുവരും തമ്മിൽ ഒരു വർഷത്തോളം ഇത്തരത്തിൽ ബന്ധം പുലർത്തിയിരുന്നതായി വിഐടി പ്രസ്താവനയിൽ പറയുന്നു.
വിദ്യാർഥിയുമായി ലൈംഗിക ബന്ധം സ്ഥാപിച്ചത് അനുചിതമാണെന്ന് എലനോർ സമ്മതിച്ചു. വിദ്യാർഥി സ്കൂളിൽ പഠിക്കുമ്പോൾ ലൈംഗിക ബന്ധം ഉണ്ടായിരുന്നില്ല. ആശയവിനിമയം അവസാനിപ്പിക്കണമെന്ന് വിദ്യാർഥിയോട് എലനോർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബന്ധം പൂർണ്ണമായും പരസ്പര സമ്മതത്തോടെയായിരുന്നു. ഈ സമയത്ത് താൻ വളരെ ഏകാകിയായിരുന്നെന്നും സ്വവർഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ലെന്നും എലനോർ പറഞ്ഞു.
2023ൽ കാരി ബാപ്റ്റിസ്റ്റ് ഗ്രാമർ സ്കൂൾ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് എലനോറിനെ സസ്പെൻഡ് ചെയ്തു. സ്കൂളിൽ നിന്ന് പിരിച്ചുവിട്ട ശേഷം എലനോർ സൈക്കോളജിയിൽ കരിയർ ആരംഭിച്ചു. അധ്യാപനത്തിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്നും എലനോർ പറഞ്ഞു. എലനോറിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനും ദീർഘകാലത്തേക്ക് അധ്യാപനത്തിൽ നിന്ന് വിലക്കാനും വിഐടി പാനൽ തീരുമാനിച്ചു. വിലക്കിന്റെ കാലാവധി പിന്നീട് അറിയിക്കും.