കാൻബറ: ഗാസ വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിന്റെ നിലപാടിനു വിരുദ്ധമായി സ്വതന്ത്ര പാലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച ഭരണകക്ഷി സെനറ്റർ ഫാത്തിമ പേമാന് സസ്പെൻഷൻ. പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്നുള്ള സെനറ്ററും അഫ്ഗാൻ വംശജയുമായ ഫാത്തിമ, പാലസ്തീനു വേണ്ടി പരസ്യമായി നിലകൊള്ളുന്നതിൽ ഭരണകക്ഷി അംഗങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ ആന്റണി അൽബനീസിയാണ് സസ്പെൻഷൻ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഗ്രീൻസ് പാർട്ടിയുടെ പ്രമേയത്തിന് ഫാത്തിമ പേമാൻ അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഓസ്ട്രേലിയൻ പാർലമെന്റ്റിൽ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ലേബർ എംപി സ്വന്തം പാർട്ടിയുടെ നിലപാടുകൾക്കു വിരുദ്ധമായി മറുകണ്ടം ചാടി മറ്റൊരു പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ലേബർ പാർട്ടിയുടെ ആഭ്യന്തര നിയമങ്ങൾ പ്രകാരം അവരുടെ എംപിമാർക്ക് ‘ക്രോസ് ദ ഫ്ളോർ’ അനുവദനീയമല്ല.
ഗ്രീൻസ് പാർട്ടി സെനറ്ററായ ഡേവിഡ് പോക്കോക്ക്, സ്വതന്ത്ര സെനറ്ററായ ലിഡിയ തോർപ്പ് എന്നിവർക്കൊപ്പം ചേർന്നാണ് ഫാത്തിമ പേമാൻ പാലസ്തീന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. സർക്കാരിൻ്റെ നിലപാടിനെ തുരങ്കം വയ്ക്കുകയുന്ന നടപടിയാണ് ഫാത്തിമയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആന്റണി അൽബനീസി ആരോപിച്ചു.
ഒരു വ്യക്തിയും പാർട്ടിയേക്കാൾ വലുതല്ല. സർക്കാരിന്റെ നിലപാടുകൾ അംഗീകരിക്കുകയാണെങ്കിൽ ഫാത്തിമ പേമാനെ തിരിച്ച് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലസ്തീനെ സ്വതന്ത്ര രാജ്യമായി പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയയും ചേരണമെന്ന് നേരത്തെ തന്നെ ഫാത്തിമ ആവശ്യമുന്നയിച്ചിരുന്നു. നേരത്തെ പാലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് രണ്ട് പാർലമെന്ററി വിദേശകാര്യ സമിതികളിൽ നിന്ന് ഫാത്തിമ പേമാൻ രാജിവച്ചിരുന്നു.
സെനറ്റർ പേമാൻ്റെ നിലപാടുകൾക്കെതിരേ ശക്തമായ വിയോജിപ്പാണ് ഓസ്ട്രേലിയയിലെ ജൂത സംഘടനകൾക്കുള്ളത്. അതേസമയം, ഗാസ വിഷയത്തിൽ ഇസ്രയേലിനെ വിമർശിക്കാത്ത ലേബർ പാർട്ടിക്കെതിരെ രാജ്യത്തെ അറബ്, മുസ്ലീം സമുദായാംഗങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ട്. പേമാനെ ഒഴിവാക്കാനുള്ള തീരുമാനം ലേബറിന് ദോഷം ചെയ്യുമെന്ന് അവർ വാദിക്കുന്നു.