വാഷിംഗ്ടൺ: യാത്രക്കാരുമായി പോവുന്നതിനിടെ ആകാശമധ്യത്തിൽ വച്ച് വിമാനത്തിന്റെ എൻജിനിൽ തീ. വഴി തിരിച്ച് വിട്ട വിമാനം 172 യാത്രക്കാരുമായി ലാൻഡ് ചെയ്തതിന് പിന്നാലെ തീ പടർന്നു. അടിയന്തര മാർഗങ്ങളിലൂടെ യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിൽ ഒഴിവായത് വൻ ദുരന്തം. വ്യാഴാഴ്ച ഡെൻവർ വിമാനത്താവളത്തിലാണ് സംഭവം.
അമേരിക്കൻ എയർലൈനിന്റെ 1006 വിമാനത്തിന്റെ എൻജിനിലാണ് തീ പിടിച്ചത്. കൊളറാഡോ സ്പ്രിംഗിൽ നിന്ന് ദല്ലാസിലേക്ക് പുറപ്പെട്ട വിമാനം എൻജിനിൽ തീ കണ്ടതിനേ തുടർന്ന് ഡെൻവർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്തതിന് പിന്നാലെ തന്നെ 172 യാത്രക്കാരേയും സ്ലൈഡുകളിലൂടെ താഴെയിറക്കിയ ശേഷം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. എൻജിനിൽ വിറയൽ അനുഭവപ്പെട്ടതായി ക്രൂ അംഗങ്ങൾ പറഞ്ഞതിന് പിന്നാലെയാണ് വിമാനം തൊട്ടടുത്തുള്ള ഡെൻവർ വിമാനത്താവളത്തിൽ ഇറക്കിയത്. ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ എൻജിനിൽ തീ പടരുകയായിരുന്നു.
വിമാനത്തിൽ പുക മൂടിയതോടെ യാത്രക്കാർ വിമാനത്തിന്റെ ചിറകുകളിൽ അടക്കം കയറി നിൽക്കുന്നതായ രക്ഷാപ്രവർത്തന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും അടക്കം 178 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യുഎസ് വ്യോമയാന മേഖലയിൽ തുടർച്ചയായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരി 29ന് അമേരിക്കൻ എയർലൈൻ ജെറ്റും മറ്റൊരു വിമാനവും സൈനിക വിമാനവുമായി കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടിരുന്നു.