പകര്‍ച്ചവ്യാധികളുടെ കാലമാണിത് എന്ന് പറയാം. കൊവിഡ് 19ന് ശേഷം പലവിധത്തിലുള്ള പകര്‍ച്ചവ്യാധികളും നമ്മെ ഭീഷണിപ്പെടുത്തി. മിക്കതും നേരത്തെ ഉണ്ടായിരുന്നത് തന്നെ എങ്കിലും അതെല്ലാം കൂടുതല്‍ ശക്തമായി എന്നുപറയാം. രോഗപ്രതിരോധ ശേഷി കുറയുന്നതാണ് ഇത്തരത്തില്‍ എളുപ്പത്തില്‍ പകര്‍ച്ചവ്യാധികളും അണുബാധകളും വ്യാപകമാകുന്നതിന് കാരണമാകുന്നത്.
കൊവിഡ് ബാധ വലിയൊരു വിഭാഗം പേരില്‍ രോഗപ്രതിരോധ ശേഷിയെ ബാധിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആ അര്‍ത്ഥത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതിന് കൊവിഡും വലിയ കാരണമായി എന്ന് കണക്കാക്കാം.
ഇപ്പോഴിതാ യുഎസില്‍ അപകടകാരിയായ, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പത്തില്‍ പകരുന്ന ‘കാൻഡിഡ ഓറിസ്’ ഫംഗല്‍ ബാധ വ്യാപകമാകുന്നുവെന്ന വാര്‍ത്തയാണ് വരുന്നത്. ജനുവരി ആദ്യമാണ് ഇങ്ങനെയൊരു കേസ് ശ്രദ്ധയില്‍പ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ‘എൻബിസി ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിരോധശേഷി കുറഞ്ഞവരെ തന്നെയാണ് ഇതും ഏറെ ബാധിക്കുന്നത്. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ അണുബാധ പിടിപെടുന്നതാണ് ഇതിന്റെ ഒരു ലക്ഷം.ചെവിയിലോ, ചെറിയ മുറിവുകളുണ്ടായിട്ടുണ്ടെങ്കില്‍ അതിലോ, അതല്ലെങ്കില്‍ രക്തത്തിലാകെയോ തന്നെയാകാം ഈ അണുബാധ പിടിപെടുക. ഓരോ രോഗിയിലും ഈ ലക്ഷണങ്ങളും തീവ്രതയുമെല്ലാം വ്യത്യസ്തമായിരിക്കും.
രോഗബാധയേല്‍ക്കും മുമ്പ് തന്നെ രോഗിയുടെ തൊലിപ്പുറത്തും ശരീരഭാഗങ്ങളിലും ഈ ഫംഗസ് കാണുമത്രേ. ഇതുതന്നെ അടുത്തയാളിലേക്കും പകരാം. ഫംഗസ് ബാധയുള്ളയാള്‍ തൊട്ട പ്രതലങ്ങള്‍, ഉപയോഗിച്ച സാധനങ്ങള്‍ എല്ലാം രോഗം പടരാനിടയാക്കാം. ചികിത്സയിലിരിക്കുന്ന രോഗികളുപയോഗിച്ച സാധനങ്ങളിലെല്ലാം ോഡക്ടര്മാര് ഇത്തരത്തില്‍ ഫംഗസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ രോഗമുള്ളവര്‍ മാറി താമസിക്കുകയെന്നത് നിര്‍ബന്ധമാണ്. ഇത്ര എളുപ്പത്തില്‍ പടരുമെന്നതാണ് ഈ ഫംഗസുയര്ത്തുന്ന ഭീഷണിയും. അതിനാല്‍ തന്നെ നാല് കേസിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ‘കാൻഡിഡ ഓറിസ്’ യുഎസില്‍ ചെറുതല്ലാത്ത ആശങ്ക ഇതുണ്ടാക്കുന്നുണ്ട്.