കൊച്ചി: നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വിറ്റ കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി. വൈറ്റിലയിലെ ധ്വനി ഹിയറിങ് സെൻറിനാണ് 74,900 രൂപ പിഴയായി കോടതി ഉത്തരവിട്ടത്. പ്രവർത്തനരഹിതമായ കേൾവി സഹായി തിരിച്ച് നൽകിയിട്ടും, വില മടക്കി നൽകാത്തതിനെതിരെ ആണ് എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് കോടതിയെ സമീപിച്ചത്.
അമ്മയ്ക്ക് വേണ്ടിയാണ് കൃഷ്ണരാജ് വൈറ്റിലയിലെ സ്ഥാപനത്തിൽ നിന്ന് 14,900/- രൂപയ്ക്ക് ഹിയറിങ് എയ്ഡ് വാങ്ങിയത്. എന്നാലിത് നിലവാരം കുറഞ്ഞതായിരുന്നു. ഹിയറിങ് എയ്ഡ് പ്രവർത്തന രഹിതമായതിനാൽ കൃഷ്ണരാജ് ഉപകരണം തിരിച്ചുനൽകുകയായിരുന്നു. എന്നാൽ പണം തിരികെ നൽകാൻ കടയുടമ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കൃഷ്ണരാജ് കോടതിയെ സമീപിക്കുന്നത്. പരാതി പരിഗണിച്ച എറണാകുളം ജില്ല ഉപഭോക്തൃ കോടതി 74,900 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.