കൊച്ചി: ആറുമാസത്തിനിടെ കൊച്ചിയിൽ നിന്നു മാത്ര൦ തട്ടിയെടുത്തത് 25 കോടിയിലേറെ രൂപ. രണ്ടു മാസത്തിനിടെ നാല് കേസുകളിൽ മാത്രം നഷ്ടമായത് 20 കോടിയിലേറെ. തട്ടിപ്പിനിരയായവരിൽ ഏറെയും അഭ്യസ്തവിദ്യർ. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. 400 ൽ അധികം സൈബർ തട്ടിപ്പ് കേസുകളാണ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആറുമാസത്തിനിടെ കൊച്ചി നഗരപരിധിയിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ പലരിൽ നിന്നും തട്ടിയത് 25 കോടിയോളം രൂപ. കൊച്ചി സിറ്റി പോലീസിനു കീഴിലെ പോലീസ് സ്റ്റേഷനുകളിൽ മാത്രം രണ്ടു മാസത്തിനിടെ നാല് കേസുകളിൽ നഷ്ടമായത് 20 കോടിയിലേറെ രൂപ. ഈ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേകം സംഘത്തെ നിയോഗിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പത്രസമ്മേളനത്തിൽ പറഞ്ഞു.
400 ഓളം ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഈ ജനുവരി മുതൽ ജൂൺ വരെ രജിസ്റ്റർ ചെയ്തത് അതിൽ 40% കേസുകളിൽ പ്രതികളെ പിടികൂടി . പരാതിക്കാർക്ക് നഷ്ടമായ തുകയിൽ 30- 40 ശതമാനം വരെ വീണ്ടെടുത്തു കൊടുക്കാൻ കഴിഞ്ഞു.വിദേശ കറൻസി ട്രേഡിങ് ആപ്പ് വഴി ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞ് കാക്കനാട് സ്വദേശിയായ ഇൻഫോപാർക്കിലെ ഐടി കമ്പനി ഉടമയിൽ നിന്ന് തട്ടിയെടുത്തത് 69320000 രൂപയാണ്. തട്ടിപ്പ് കമ്പനി നിർദേശിച്ച 12 അക്കൗണ്ടുകളിലേക്കാണ് കാക്കനാട് സ്വദേശി കഴിഞ്ഞ ഓഗസ്റ്റ് 19 മുതൽ ജൂൺ 24 വരെ 6.93 കോടി നൽകിയത്.
ഡൽഹി പോലീസ് സിബിഐ എന്നിവരുടെ പേര് പറഞ്ഞ് പൂണിത്തുറ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 59925625 രൂപ. സ്കൈപ്പ് വീഡിയോ കോളിൽ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചയായിരുന്നു തട്ടിപ്പ്. 10 കമ്പനികളുടെ അക്കൗണ്ടിലേക്ക് ആണ് പൂണിത്തുറ സ്വദേശി പണം കൈമാറിയത്. മരട് പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്.
കൊറിയറിൽ ലഹരി മരുന്നും വ്യാജ പാസ്പോർട്ടും ഉണ്ടെന്ന് ഭീഷണിപ്പെടുത്തി ജഡ്ജസ് അവന്യൂവിലെ 65 കാരിയിൽ നിന്ന് തട്ടിയത് 5.16 കോടി രൂപയാണ്. മുംബൈ പോലീസ് ആസ്ഥാനത്ത് നിന്ന് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് വാറന്റുണ്ടെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ടൗൺ നോർത്ത് പോലീസ് കേസ് അന്വേഷിക്കുന്നു.
ഷെയർ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞു മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന 60 കാരനിൽ നിന്ന് തട്ടിയെടുത്തത് 33765000രൂപ. സാമൂഹിക മാധ്യമങ്ങൾ വഴി ട്രേഡിങ് നടത്തി പണം ഉണ്ടാക്കാം എന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. സെൻട്രൽ പോലീസ് കേസ് അന്വേഷിച്ചു വരുന്നു.
തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രമാക്കിയാണെന്നും ഇവർക്ക് രാജ്യാന്തര ബന്ധങ്ങൾ ഇല്ലെന്നും കമ്മീഷണർ പറഞ്ഞു. ചില പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ കേരളത്തിന് പുറത്തെ ശാഖകളിലെ ഏതാനും ഉദ്യോഗസ്ഥരും തട്ടിപ്പുകളുടെ ഭാഗമായിട്ടുണ്ടെന്ന് സ൦ശയിക്കുന്നു. ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പിനായി നൽകുന്നതിലൂടെയാണെന്നാണ് ലഭിക്കുന്ന വിവര൦.
*ഓൺലൈൻ തട്ടിപ്പിൽ പണം പോയാൽ 1930 എന്ന നമ്പരിൽ വിളിക്കൂ*
_ ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി എന്ന് മനസ്സിലായാൽ ഉടൻ
1 9 3 0 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് ഇടപാട് വിവരങ്ങൾ അക്കൗണ്ട് നമ്പർ സഹിതം രജിസ്റ്റർ ചെയ്യണമെന്ന് കമ്മീഷണർ അറിയിച്ചു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത പണം മരവിപ്പിക്കും തുടർനടപടികളും സ്വീകരിക്കും.