മലപ്പുറം: ചുങ്കത്തറ ഭീഷണി പ്രസംഗത്തിൽ പി വി അൻവറിനെതിരെ കേസെടുത്തു. എടക്കര പൊലീസാണ് കേസെടുത്തത്. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി വി അൻവറിന്റെ പ്രസംഗത്തിനെതിരെയാണ് കേസ്. സിപിഎം നേതൃത്വം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ചുങ്കത്തറയിലെ കൂറുമാറിയ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നാണ് പി വി അൻവറിന്റെ ആരോപണം. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജെന്നും ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പി വി അൻവര്‍ പറയുകയുണ്ടായി. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ പറഞ്ഞു.
‘മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സി പി എം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കും’ എന്നാണ് പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞത്.