മെൽബൺ : ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് സ്ഥാനത്തിൽ ബർഗറുകൾക്ക് നൽകിയിരിക്കുന്നത് ക്രിസ്ത്യൻ പ്രവാചകന്മാരുടെയും മാലാഖാരുടെയും വിശുദ്ധരുടെയും പേരുകൾ. നോഹ, റാഫേൽ, ജോയേൽ, മിഖായേൽ… തുടങ്ങിയ വിശുദ്ധ നാമങ്ങൾ ബർഗറുകൾക്ക് നൽകിയ നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്.
മെൽബണിലെ ബർഗർട്ടറി എന്ന സ്ഥാപനമാണ് ബർഗറുകൾക്ക് ഇത്തരത്തിൽ പേരുകൾ നൽകിയിരിക്കുന്നത്. പാലസ്തീൻ അനുകൂലിയായ ഹാഷ് തയേയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഓസ്ട്രേലിയയിൽ നടന്ന പല പാലസ്തീൻ പ്രകടനങ്ങളിലും ഇദേഹം പങ്കെടുത്തിരുന്നു. അതിനെ തുടർന്ന് പല കേസുകളും ഹാഷ് തയേയുടെ പേരിലുണ്ട്.
വിഷയത്തിൽ ക്രൈസ്തവർ ഒന്നടങ്കം ഇടപെടണമെന്നാവശ്യപ്പെട്ട് പെർത്തിൽ താമസിക്കുന്ന മലയാളിയായ റൈസൺ ജോസ് കാമ്പെയിൻ ആരംഭിച്ചു. ക്രിസ്തുമതത്തിലെ പവിത്രമായ നാമങ്ങളെ പരിഹസിക്കുന്നത് അനുവദിക്കാനാവില്ല. ഒരു മെനു ഒരിക്കലും മറ്റൊരാളുടെ പവിത്രമായ മൂല്യങ്ങളെ ഹനിക്കരുതെന്ന് കാമ്പെയിനിൽ പറയുന്നു.
ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ സമൂഹത്തിന് സംഭവിച്ച അപമാനം പരസ്യമായി അംഗീകരിക്കാനും ആത്മാർത്ഥമായി ക്ഷമാപണം നടത്താനും ബർഗർട്ടറിയുടെ ഉടമയായ ഹാഷ് തയേയോട് അഭ്യർത്ഥിക്കുന്നതായും കാമ്പെയിൻ ആവശ്യപ്പെടുന്നു. എല്ലാ വിശ്വാസങ്ങളെയും അവയുടെ ചിഹ്നങ്ങളെയും ബഹുമാനിക്കുന്ന രീതിയിൽ അതിൻ്റെ മെനു പരിഷ്കരിക്കണമെന്നും ബർഗർട്ടറിയോട് ആവശ്യപ്പെട്ടു.
മതത്തോടുള്ള ബഹുമാനം പ്രത്യേക പരിഗണനയ്ക്കുള്ള ആവശ്യമല്ല – അത് ഐക്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിൻ്റെ അടിസ്ഥാന വശമാണ്. പരസ്പര ബഹുമാനത്തിനും മനസിലാക്കലിനും വേണ്ടി നിലകൊള്ളുന്നതിനായി കാമ്പയെനിൽ ചേരുക. ഏതെങ്കിലും മതത്തിന്റെ പവിത്രമായ ഘടകങ്ങളെ നിസാരവൽക്കരിക്കുന്നത് സ്വീകാര്യമല്ലെന്ന് കാണിക്കാൻ നിവേദനത്തിൽ ഒപ്പിടണമെന്നും കാമ്പെയിൻ പറയുന്നു.