മരണാനന്തര ജീവിതത്തില്‍ ഉപയോഗിക്കുന്നതിനോ അതല്ലെങ്കില്‍ മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഉപയോഗിക്കുന്നതിനോ ആയി മൃതദേഹത്തോടൊപ്പം നിരവധി വസ്തുക്കള്‍ പുരാതന കാലത്ത് അടക്കം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണാനന്തര ജീവിതത്തെ കുറിച്ചോ മരണ ശേഷം ജീവിതത്തിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ചോ മതപരമായ വിശ്വാസങ്ങളല്ലാതെ യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതുവരെ കണ്ടെത്തിയിട്ടില്ല.
യുറോപ്പിലും യുഎസിലുള്ള ചില ശവസംസ്കാര കേന്ദ്രങ്ങള്‍ അത്തരമൊരു സാധ്യത മുന്നില്‍ കണ്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ചില പ്രത്യേക സൗകര്യങ്ങള്‍ വാഗ്ദനം ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി ഓസ്ട്രേലിയയില്‍ നിന്നും ഒരു ക്രയോജനിക് കമ്പനി ഭാവിയില്‍, പുനരുജ്ജീവനം സാധ്യമാണെന്ന പ്രതീക്ഷയില്‍ ഒരു 80 കാരന്റെ മൃതദേഹം സംസ്കരിക്കാതെ ശീതീകരിച്ച് സൂക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നു.
ഈ മൃതദേഹത്തിന് സതേൺ ക്രയോണിക്സ് ഫെസിലിറ്റി സെന്റർ ‘പേഷ്യന്റ് വണ്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൃതദേഹം മരവിപ്പിച്ച് നിലനിര്‍ത്തുന്നതിനായി കമ്പനി ഈടാക്കുന്നത് 1,70,000 ഓസ്ട്രേലിയന്‍ ഡോളറാണ് (94,11,030 രൂപ).
കഴിഞ്ഞ മെയ് 12 -ാം തിയതിയാണ് ഇയാള്‍ മരിച്ചത്. നിരവധി പ്രക്രിയകള്‍ക്ക് ശേഷമാണ് മൃതദേഹം അത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഇത് സങ്കീര്‍ണവും വളരെ സമ്മര്‍ദ്ദം നിറഞ്ഞതുമായ പ്രക്രിയ ആണെന്നും സതേൺ ക്രയോണിക്സിന്റെ മാനേജര്‍ ഫിലിപ്പ് റോഡ്സ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം 6 ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ച ശേഷം ക്രയോപ്രോട്ടെക്റ്റന്റ് (cryoprotectant – an anti-freeze solution) ശരീരത്തില്‍ കുത്തിവയ്ക്കും. പിന്നീട് ഈ ശരീരം ഡ്രൈ ഐസിൽ പായ്ക്ക് ചെയ്ത് താപനില മൈനസ് 80 ഡിഗ്രി സെൽഷ്യസായി കുറയ്ക്കും. ഇതിന് ശേഷം മൃതദേഹം സതേണ്‍ ക്രയോണിക്സിന്റെ കേന്ദ്രത്തില്‍ എത്തിച്ച് -196 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള ചേംബറിലേക്ക് മാറ്റും. ഇവിടെയാണ് പിന്നീട് മൃതദേഹം സൂക്ഷിക്കുക. അതേസമയം വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേര് പദ്ധതിയെ വിമർശിക്കുന്നുമുണ്ട്.