പോൺ സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും കുട്ടികളെ തടയുന്നതിനായി പ്രായം ഉറപ്പു വരുത്തുന്നതിനായുള്ള സാങ്കേതികവിദ്യകളുടെ പരീക്ഷണം വിപുലീകരിച്ച് ഓസ്ട്രേലിയ. ഇതിൻ്റെ ഭാഗമായി ഫേസ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ ഉൾപ്പടെയുള്ള കമ്പനികളുമായി സർക്കാർ ചർച്ചയിലാണ്. നിലവിൽ മെറ്റ ഈ പരീക്ഷണത്തിന്റെ ഭാഗമാവണമെന്ന് നിയമപരമായ നിർബന്ധങ്ങളില്ല. നിലവിലെ ഓൺലൈൻ സുരക്ഷാ നിയമപ്രകാരം ഓസ്ട്രേലിയൻ ഭരണകൂടത്തിന് കമ്പനികളെ അതിന് നിർബന്ധിക്കാനാവില്ല. മെറ്റയ്ക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ ഈ പരീക്ഷണത്തിൽ ഭാഗമാകൂ.
അതേസമയം പോണോഗ്രഫി ഉൾപ്പടെയുള്ള പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കങ്ങൾ 18 വയസിന് താഴെയുള്ളവരിലേക്ക് എത്തുന്നത് തടയുന്നതിനുള്ള സാങ്കേതിക വിദ്യകളും മറ്റ് രീതികളും പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേയിൽ ഓസ്ട്രേലിയൻ സർക്കാർ 65 ലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ 18 വയസിൽ താഴെയുള്ളവരെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയുടെ കൃത്യത പരിശോധിച്ചുവരികയാണ്. പോൺ സൈറ്റുകൾക്കൊപ്പം സോഷ്യൽ മീഡിയാ വെബ്സൈറ്റുകളേയും ഇതിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
വിവിധങ്ങളായ സാങ്കേതിക വിദ്യകളാണ് ഓസ്ട്രേലിയ പ്രായം നിശ്ചയിക്കുന്നതിനായി പരീക്ഷിക്കുന്നത്. ഇവയുടെ ഫലപ്രാപ്തി പരിശോധിക്കാൻ സർക്കാർ വിദഗ്ധരുടെ സഹായം തേടും. വിപിഎൻ നെറ്റ് വർക്കുകളെ മറികടന്ന് ഈ സാങ്കേതിക വിദ്യ എങ്ങനെ നടപ്പാക്കാമെന്നും പരിശോധിക്കുന്നുണ്ട്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഇതിനായി പരിഗണിച്ചിരുന്നുവെങ്കിലും അത് അത്ര ഫലപ്രദമല്ലെന്നാണ് നിരീക്ഷണം.