നോയിഡ: ക്രിക്കറ്റ് ബോള്‍ ശരീരത്തില്‍ തട്ടിയെന്ന് പരാതിപ്പെട്ട യുവാവിനെ ബാറ്റുകൊണ്ടടിച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ സൂരജ്പൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 32 കാരനായ മനീഷാണ് മരിച്ചത്. സൂരജ്പൂര്‍ ടൗണില്‍ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് നടത്തുകയായിരുന്നു മനീഷ്.
തിങ്കളാഴ്ചയാണ് മനീഷിന്റെ മരണത്തിന് കാരണമായ സംഭവം നടക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപത്തുകൂടെ നടന്നു പോവുകയായിരുന്നു ഇയാള്‍. കുറച്ച് യുവാക്കള്‍ ആ സമയത്ത് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. കളിക്കിടയില്‍ മനീഷിന്റെ ദേഹത്ത് ബോള്തട്ടി. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് മനീഷ് ക്രൂര മര്‍ദനം നേരിട്ടത്. ശിവം, മനീഷ് എന്നീ യുവാക്കള്‍ ചേര്‍ന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹിർദേഷ് കതേരിയ പറഞ്ഞു.
മനീഷിനെ ക്രൂരമായി മര്‍ദിച്ചതിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. രാത്രിയായിട്ടും മനീഷ് വീട്ടിലെത്താത്തതുകൊണ്ട് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ മനീഷിനെ ഗ്രൗണ്ടിനു സമീപം ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും മനീഷ് മരിച്ചിരുന്നു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.