റിയാദ്: റമദാനിൽ ദശലക്ഷക്കണക്കിന് ഭക്തർക്കായി മക്ക, മദീന പള്ളികളിലെ എല്ലാ സൗകര്യങ്ങളും പൂർണസജ്ജമായി. ഈ സമയത്തെ വർധിച്ച തിരക്ക് കണക്കിലെടുത്ത് തീർത്ഥാടകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യമാണ് ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. മേഖല ഗവർണർമാർ ഹറമുകളിലെത്തി റമദാൻ പദ്ധതികളും തീർഥാടകർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങളും പരിശോധിച്ചു ഉറപ്പുവരുത്തി.
കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതും വിസാ നടപടികൾ ലളിമാക്കിയതും കാരണം ഇത്തവണ റമദാനിൽ പതിവിലും കൂടുതൽ പേർ ഉംറക്കും മദീന സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ വകുപ്പുകൾ റമദാനിലേക്ക് പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തിരക്ക് കുറക്കാൻ വേണ്ട സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുഹറമുകളിലെ മുഴുവൻ കവാടങ്ങളും തുറന്നിടാനും നമസ്കാരത്തിന് നിർമാണ ജോലികൾ പൂർത്തിയായ ഭാഗങ്ങൾ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.