തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്. വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം
നിർമ്മല സീതാരാമൻറെ പ്രസ്താവനയ്ക്കതിരെ ഇടത് എംപിമാർ പ്രതിഷേധിക്കും. ബജറ്റ് ചർച്ചയിൽ പ്രതിഷേധിക്കാൻ ധാരണ കേന്ദ്ര സർക്കാരിൻറെ കണക്കുകൾ ചൂണ്ടിക്കാട്ടും. ആശ വർക്കർമാരുടെ കാര്യത്തിൽ ആരോഗ്യമന്ത്രി ജെപി നദ്ദ ഇന്ന് മറുപടി നല്കിയേക്കും.
രാജ്യസഭയിലായിന്നു ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രസംഗം. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തതെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.
കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് 2 ദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും ആ മേഖലയിൽ നിന്നുള്ളയാളാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് ധനമന്ത്രി പറഞ്ഞു.
നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും ആയിരുന്നു കേന്ദ്ര ധനമന്ത്രിയുടെ ആക്ഷേപം.