കൊല്ലം: ഉളിയക്കോവിലിൽ കോളേജ് വിദ്യാർത്ഥി ഫെബിൻ ജോർജിൻ്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്ന് കുത്തുകൾ. നീണ്ടകര സ്വദേശിയായ തേജസ് രാജിൻ്റെ ആക്രമണം ഫെബിൻ്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകൾ ഏൽപ്പിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അമിത രക്തസ്രാവവും മരണത്തിന് കാരണമായി. ഗുരുതരമായി പരിക്കേറ്റ ഫെബിനെ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടിൽ എത്തിച്ച ഫെബിൻ്റെ സംസ്കാരം ഇന്ന് രാവിലെ തുയ്യം പള്ളി സെമിത്തേരിയിൽ നടക്കും.
ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ തേജസ് രാജിൻ്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെബിൻ്റെ പിതാവ് ജോർജ് ഗോമസ് തീവ്ര പരിചരണത്തിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം കേസിൽ മൊഴിയെടുപ്പും
തെളിവ് ശേഖരണവും ഉൾപ്പടെയുള്ള പൊലീസ് നടപടികളും പുരോഗമിക്കുകയാണ്.