യുഎസ് എയർഫോഴ്സിന്‍റെ പ്രത്യേക സംരക്ഷിത മേഖലയാണ് നോവാഡയിലെ ഏര്യാ 51 എന്ന് അറിയപ്പെടുന്ന സ്ഥലം. സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ഇവിടെ അസാധാരണമായ അന്യഗ്രഹ വാഹനങ്ങൾക്ക് സമാനമായ പലതും കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തലുകൾ ഉണ്ടായതിന് പിന്നാലെ ലോക ശ്രദ്ധ നേടിയിരുന്നു. സമാനമായ ഒരു സ്ഥലം തായ്‍ലന്‍ഡിലുമുണ്ട്. തായ്‍ലന്‍ഡിന്‍റെ ഏര്യാ 51 എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. എന്നാല്‍ ഇവിടം തായ്‍ലന്‍ഡ് സൈന്യത്തിന്‍റെ കീഴിലല്ല. മറിച്ച് അന്യഗ്രഹ വാഹനങ്ങളെ കാണാനായി എത്തുന്ന സഞ്ചാരികളും പറുദീസയാണ് ഇവിടം. തായ്‍ലന്‍ഡിലെ കഹോ കലാ മലയിലാണ് യുഎഫ്ഒയുടെ സ്ഥിരം സാന്നിധ്യം. മലയ്ക്ക് പിന്നില്‍ നിന്നും അവ പറന്നുയരുമെന്നാണ് ഗ്രാമവാസികൾ അവകാശപ്പെടുന്നത്. അങ്ങനെ എത്തുന്ന അവ അവിടെയുള്ള ഒരു ബുദ്ധ വിഗ്രഹത്തന് മുന്നില്‍ വണങ്ങി തിരിച്ച് പോകുന്നു.
‘ദിവസം ഒരെണ്ണത്തിനെ വച്ചെങ്കിലും കാണു’മെന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. എന്നാല്‍പ്പിന്നെ അതൊന്ന് കാണണമെന്ന് ആര്‍ക്കാണ് തോന്നത്തത്? ട്രാവിസ് ലിയോണ്‍ പ്രൈസ് എന്ന വ്ളോഗർ അന്വേഷിച്ചിറങ്ങി. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പേരുടെ ശ്രദ്ധനേടി. ട്രാവിസ് യുഎഫ്ഒയെ സ്ഥിരമായി കാണാറുള്ള ഹോട്ട്സ്പോട്ടിലേക്ക് പോവുകയും അവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയെന്നും വ്യക്തമാക്കുന്നു. കഹോ കലാ മലയിലെ ബുദ്ധ ക്ഷേത്രം സന്ദർശിച്ച് മെഡിറ്റേഷന്‍ ചെയ്താല്‍ യുഎഫ്ഒയെ കാണാമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. അതിനായി യുഎഫ്ഒ ക്ലബും യുഎഫ്ഒയെ കാണാനുള്ള പ്രത്യേക ഇരിപ്പിടങ്ങളും അടക്കം ചെറിയൊരു യുഎഫ്ഒ മൂട് തന്നെ അവിടെ സൃഷ്ടിച്ചിട്ടുണ്ട്. ചില ഗ്രാമവാസികൾ തങ്ങൾ പകര്‍ത്തിയ യുഎഫ്ഒ ചിത്രങ്ങൾ കാണിച്ചു. 2024 ല്‍ ഇവിടെ ഒരു യുഎഫ്ഒ മ്യൂസിക് ഫെസ്റ്റ്വല്‍ വരെ സംഘടിക്കപ്പെട്ടു.
യുഎഫ്ഒയെ കാണാന്‍ ട്രാവിസ് ഒരു രാത്രി ചെലവിടുന്നുണ്ടെങ്കിലും ചില വസ്തുക്കളുടെ ക്രമം തെറ്റിയുള്ള യാത്രകൾക്ക് സമാനമായ ചില വെളിച്ചങ്ങൾ ട്രവിസ് പകര്‍ത്തി. എന്നാല്‍ അത് ഡ്രോണ്‍ പോകുന്നതാണെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ അവകാശപ്പെട്ടത്. അതേസമയം വീഡിയോയ്ക്ക് താഴെ പ്രദേശവാസിയാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരാൾ തന്‍റെ കുട്ടിക്കാലത്തും ചിലത് അവിടെ വച്ച് കണ്ടിട്ടുണ്ടെന്നും അത്തരം സമയങ്ങളില്‍ വലിയ ശബ്ദം കേൾക്കാമെന്നും എഴുതി. ഒപ്പം മുത്തശ്ശിയോട് ചെറുപ്പത്തില്‍ ചോദിച്ചപ്പോൾ അത് പ്രേതമാണെന്നായിരുന്നു മറുപടിയെന്നും ഇപ്പോഴാണ് യുഎഫ്ഒ ഐഡിയ എത്തിയതെന്നും എഴുതി. ചിലര്‍ യുഎഫ്ഒയെ കാണാന്‍ എത്രയാണ് ചാര്‍ജ്ജ് എന്ന് തമാശയായി ചോദിച്ചു. മറ്റ് ചിലര്‍ സൈനിക പരിപാടികളാകാമെന്ന് സംശയം പ്രകടിപ്പിച്ചു.