കൊച്ചി: കളമശേരി പോളിടെക്നിക് ലഹരി കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കും. ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചവരെ പറ്റി കൃത്യമായ സൂചനകൾ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോളേജിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അന്വേഷണ പരിധിയിലുണ്ട്.
ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ്വ വിദ്യാർത്ഥിയാണെന്നാണ് പൊലീസ് അനുമാനം. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥിക്കെതിരായ തെളിവുകൾ ലഭിച്ചത്. എറണാകുളം സ്വദേശിയായ പൂർവ്വ വിദ്യാർത്ഥിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപകമാക്കി. റെയ്ഡിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് നിഗമനം. ആകാശിനെ വീണ്ടും ചോദ്യം ചെയ്യും.നിലവിൽ റിമാൻഡിലായ മുഖ്യപ്രതി ആകാശിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷയും പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.