ലണ്ടന്‍: പാരാലിംപിക്‌സ് മെഡലിസ്റ്റും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) റിസർവ് ബഹിരാകാശ യാത്രികനുമായ ജോൺ മക്ഫാൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പറക്കാന്‍ ഒരുങ്ങുന്നു. ഐഎസ്എസിലെ ദീർഘകാല ദൗത്യത്തില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ഭിന്നശേഷിക്കാരനായി 2008-ലെ പാരാലിംപിക്‌സിൽ 100 മീറ്റർ സ്പ്രിന്‍റിൽ വെങ്കല മെഡൽ നേടിയ അത്‌ലറ്റ് കൂടിയായ ജോണ്‍ മക്‌ഫാള്‍. ബ്രിട്ടനിലെ മെഡിക്കല്‍ രംഗത്ത് കഴിവ് തെളിയിച്ച സര്‍ജന്‍ കൂടിയാണ് ജോൺ മക്‌ഫാള്‍.
അംഗപരിമിതരായ ആളുകളെ ബഹിരാകാശത്ത് അയക്കുന്നതിന്‍റെ പ്രായോഗികത തെളിയിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഫ്ലൈ (Fly) സാധ്യതാ പഠനത്തിലേക്ക് ജോണ്‍ മക്ഫാൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പഠനം അവസാനിച്ചതോടെ, മക്ഫാളിനെ യുകെ ബഹിരാകാശ ഏജൻസി ബഹിരാകാശ ദൗത്യത്തിന് മുമ്പുള്ള പരിശീലനത്തിന്‍റെ അടുത്ത ഘട്ടത്തിനായി തയ്യാറാക്കുകയാണ്. എപ്പോഴാണ് ജോണ്‍ മക്ഫാളിനെ ഐഎസ്എസിലേക്ക് അയക്കുക എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
19-ാം വയസിലെ ദാരുണ ദുരന്തം, പിന്നീടുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് :
19 വയസ് ഉള്ളപ്പോഴുണ്ടായ ഒരു മോട്ടോർ സൈക്കിൾ അപകടത്തില്‍ ജോണ്‍ മക്ഫാളിന് തന്‍റെ ഒരു കാൽ നഷ്ടപ്പെടുകയായിരുന്നു. ഇതിന് ശേഷം ആ കാലിന് പകരം കൃത്രിമ കാല്‍ വച്ച് ജോണ്‍ അത്ഭുതങ്ങള്‍ കാട്ടാനിറങ്ങി. 2008-ലെ പാരാലിംപിക്‌സിൽ 100 മീറ്റർ സ്പ്രിന്‍റിൽ വെങ്കല മെഡൽ നേടി ജോണ്‍ മക്‌ഫാള്‍ ചരിത്രമെഴുതി. വിവിധ വേദികളില്‍ അനേകം മെഡലുകള്‍ കഴുത്തിലണിഞ്ഞു. ഇതിനിടെ അക്കാഡമിക് രംഗത്ത് മികവ് തെളിയിച്ച് ഡോക്‌ടറായി. ബയോമെക്കാനിക്സിലും ഗെയ്റ്റ് അനാലിസിസിലും ബിരുദാനന്തര ബിരുദവും നേടി. ‘എന്‍റെ കൃത്രിമ കാല്‍ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം. കാരണം, ഞാൻ ഒരു സാങ്കേതിക വിദഗ്ധനാണ്’- എന്നുമാണ് തന്‍റെ ജൈത്രയാത്രയെ കുറിച്ച് ജോണ്‍ മക്‌ഫാളിന്‍റെ വാക്കുകള്‍.
യുകെ ബഹിരാകാശ ഏജൻസിയിലെ ബഹിരാകാശ പര്യവേഷണത്തിന്‍റെ ഇടക്കാല മേധാവി ലിസ് ജോൺസ് പ്രസ്താവനയിൽ ജോണ്‍ മക്ഫാളിനെ പ്രശംസിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുള്ള ഒരാൾക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും സാങ്കേതികമായി സാധ്യമാണെന്ന് ജോണ്‍ മക്‌ഫാളും ഇഎസ്എയിലെ സംഘവും തെളിയിച്ചത് അതിശയകരമാണ് എന്നാണ് ലിസ് ജോൺസിന്‍റെ പ്രശംസ.