ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറലില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു. നരേഷ് എന്നയാളാണ് കൂട്ടാളികളുമായെത്തി കൊലപാതകം നടത്തിയത്. മകനെ പരീക്ഷയെഴുതിക്കാന്‍ പരീക്ഷ സെന്‍ററില്‍ എത്തിയപ്പോഴാണ് യുവതിക്ക് വെടിയേറ്റത്. നരേഷും ഭാര്യ സാവിത്രിയും (35) ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഖാന്‍പൂരിലെ സര്‍വോദയ വിദ്യ മന്ദിര്‍ ഇന്‍റര്‍ കൊളേജില്‍ മകന് പരീക്ഷ എഴുതുന്നതിനായി കൂടെ വന്നതായിരുന്നു സാവിത്രി.
ഒരു വര്‍ഷം മുമ്പ് നരേഷുമായി പിരിഞ്ഞ സാവിത്രി കാമുകനായ സര്‍ജീത്ത് സിംഗിന്‍റെ കൂടെയായിരുന്നു താമസം. സാവിത്രിയുടെ മകന്‍ ആനന്ദും (15) മകള്‍ ഖുഷിയും ഇവരുടെ കൂടെയായിരുന്നു താമസം. തിങ്കളാഴ്ച സാവിത്രിയും സുര്‍ജീത്തുമാണ് ആനന്ദിന്‍റെ കൂടെ ഖാന്‍ പൂരിലെത്തിയത്. ആന്ദന്ദ് പരീക്ഷയെഴുതുന്ന സമയം ഇരുവരും പുറത്ത് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് നരേഷും അയാളുടെ സഹോദരനും രണ്ട് കൂട്ടാളികളും തോക്കുമായി എത്തുന്നത്. തോക്കുപയോഗിച്ച് സാവിത്രിയുടെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുര്‍ജീത്തിന് തോളില്‍ വെടിയേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാവിത്രി മരിച്ചു. സുര്‍ജീത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്.
സാവിത്രിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നരേഷിനും കൂട്ടാളികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.