മുബൈം: മഹാരാഷ്ട്രയില്‍ ആറംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി കൊള്ള നടത്തി. ഖേഡ് താലൂക്കിലെ ബാഹുല്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് ഭീതിപ്പെടുത്തുന്ന സംഭവം ഉണ്ടായത്. വീട്ടില്‍ കയറിയ കൊള്ളക്കാര്‍ കുട്ടിയെ ബന്ദിയാക്കി വീട്ടുകാരെ കത്തി മുനയില്‍ പേടിപ്പിച്ച് നിര്‍ത്തിയാണ് കൊള്ള നടത്തിയത്. പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടുകാരെ പ്രതികള്‍ കുത്തി പ്രരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അശോക് ജയറാമും (35) ഭാര്യ ഉജ്ജ്വല (32) യും ഇവരുടെ മാതാപിതാക്കളും ചെറിയ മകനുമാണ് കവര്‍ച്ച നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച അശോകും ഭാര്യയും ശിവനേരി കോട്ട സന്ദർശിച്ച് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങി. രാത്രി ഭക്ഷണ ശേഷം ഉറങ്ങാന്‍ കിടന്നു. 1.30 ആയതോടെ മുഖം മൂടി ധരിച്ച ആയുധധാരികളായ ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയയായിരുന്നു. വീട്ടില്‍ നിന്ന് 1.42 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു. വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടിയെ ബന്ദിയാക്കിവെച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. തടയാന്‍ ശ്രമിച്ച ജയറാമിനേയും ഭാര്യയേയും ഇവര്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പ്രായമുള്ള മാതാപിതാക്കളെ അക്രമിച്ചു.
കവര്‍ച്ച നടത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടിയാണ് സംഘം കടന്നു കളഞ്ഞത്. പൊലീസ് എത്തിയ ശേഷമാണ് വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.