കാൻബറ: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഓസ്ട്രേലിയൻ മന്ത്രി. കാലാവസ്ഥാ വ്യതിയാന ഊർജ മന്ത്രി ക്രിസ് ബോവനാണ് ഓസ്ട്രേലിയൻ പാർലമെന്റിൽ നടന്ന സമ്മേളനത്തിൽ വംശീയ-മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളിലും ആക്രമണങ്ങളിലും തന്റെ ആശങ്ക രേഖപ്പെടുത്തിയത്. എല്ലാ ബംഗ്ലാദേശികൾക്കും നേരെയുള്ള അക്രമങ്ങൾ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു .
ബംഗ്ലാദേശ് സർക്കാരിന്റെ പതനവും തുടർന്നുള്ള അക്രമ സംഭവങ്ങളും ഉൾപ്പെടെ സമീപകാല സാഹചര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ്. 725 വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 724 എണ്ണം കൊള്ളയടിക്കപ്പെട്ടു. 58 എണ്ണം അഗ്നിക്കിരയാക്കി. 17 ആരാധനാലയങ്ങൾക്ക് കേടുപാടുകൾ വരുത്തി എന്നിങ്ങനെ വ്യാപകമായ നാശനഷ്ടങ്ങൾ, കൊള്ളകൾ, ആക്രമണങ്ങൾ എന്നിവയുടെ റിപ്പോർട്ടുകൾ ബോവൻ പാർലമെന്റിൽ ഉദ്ധരിച്ചു.
ബംഗ്ലാദേശിലെ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന പ്രത്യേക ആക്രമണങ്ങളെ അദ്ദേഹം വിമർശിച്ചു. താനും വെസ്റ്റേൺ സിഡ്‌നിയിൽ നിന്നുള്ള മറ്റ് സഹപ്രവർത്തകരും ഈ ആശങ്കകൾ വിദേശകാര്യ മന്തി പെന്നി വോങ്ങിനോട് ഉന്നയിച്ചിട്ടുണ്ടെന്നും ഈ പ്രശ്നനങ്ങൾ പരിഹരിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശസ്ത ബംഗ്ലാദേശി ഗായകൻ രാഹുൽ ആനന്ദിൻ്റെ 140 വർഷം പഴക്കമുള്ള വീട് കലാപകാരികൾ ആക്രമിച്ച സംഭവവും ബോവൻ പരാമർശിച്ചു. ബംഗ്ലാദേശി സമൂഹത്തിലെ വളരെ പ്രശസ്തനായ സംഗീതജ്ഞനാണ് രാഹുൽ ആനന്ദ അദ്ദേഹത്തിൻ്റെ വിട് മുമ്പ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ സന്ദർശിച്ചിരുന്നു. ആക്രമണത്തിന് ശേഷം ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യാൻ രാഹുൽ നിർബന്ധിതനായി.
ബംഗ്ലാദേശ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള 46 നേതാക്കളും അവരുടെ ആശങ്കകൾ അടുത്തിടെ നടന്ന സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻ്റെ ശ്രമങ്ങളെയും അദ്ദേഹം പിന്തുണച്ചു.