സിഡ്നി:ഞായറാഴ്ച സിഡ്‌നിയിൽ ഇന്ത്യക്കാരായ രണ്ട് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ കയറ്റിയിരുന്ന ഒരു പ്രാം, എതിരെ വരുന്ന ട്രെയിനിൻ്റെ പാതയിലേക്ക് മറിയുകയും , കുട്ടികളിൽ ഒരാളും അവരെ രക്ഷിക്കാൻ ഓടിയ പിതാവ് ആനന്ദ് റൺവാൾ തല്ക്ഷണം മരിച്ചതായും പോലീസ് പറഞ്ഞു.തെക്കൻ സിഡ്‌നിയിലെ കാൾട്ടൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലാണ് സംഭവം നടന്നത്. പ്രാം വീണപ്പോൾ പാളങ്ങൾക്കിടയിൽ തങ്ങിയ പെൺകുട്ടികളിൽ ഒരാൾ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സംഭവ ദിവസം മാതാപിതാക്കൾ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് ലിഫ്റ്റ് വഴിയാണ് എത്തിയത്. അവർ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പ്രാമിൽ നിന്നും പെട്ടെന്ന് കൈ എടുത്തപ്പോഴാണോ അതോ കാറ്റിൻ്റെ ആഘാതമാണോ എന്നറിയില്ല പ്രാം തൽക്ഷണം ട്രെയിൻ ലൈനുകളുടെ ദിശയിലേക്ക് ഉരുളാൻ തുടങ്ങിയതായാണ് അറിയാൻ കഴിഞ്ഞതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് സൂപ്രണ്ട് പോൾ ഡൺസ്റ്റൺ പറഞ്ഞു.തുടർന്ന് എമർജൻസി അറിയിപ്പ് ലഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ പോലീസും എമർജൻസി സർവീസുകളും എത്തുകയും , ട്രെയിനിനടിയിലെ പ്രാം കാണാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളിൽ ഒരാൾക്ക് പരിക്കില്ലെങ്കിലും മറ്റേ പെൺകുട്ടിയും 40 വയസ്സുള്ള പിതാവും കൊല്ലപ്പെട്ടിരുന്നു. തൻ്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കവേയാണ് പിതാവിന് ജീവൻ നഷ്ടപ്പെട്ടത്. ഒരച്ഛൻ്റെ അവിശ്വസനീയമാംവിധം ധീരവും വീരോചിതവുമായ പ്രവൃത്തിയാണ് ഇരട്ടകളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായത്.അമ്മയെയും രക്ഷപ്പെട്ട മകളെയും പ്രാദേശിക സെൻ്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു .എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അംഗീകരിക്കുവാൻ പറ്റാത്ത അവസ്ഥയിലാണ് 39-കാരിയായ അമ്മ പുനം റൺവാളെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് ഇവർ കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരെ സമാധാനിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ആയി ഹോസ്പിറ്റലിൽ എത്തിച്ചേർന്നിട്ടുണ്ട്.
അപ്രതീക്ഷിതമായ അപകടത്തിന്റെ നെട്ടലിലാണ് പ്രാദേശിക സമൂഹമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു.ഭയങ്കരവും ഭയാനകവുമായ ഒരു അപകടത്തെ അഭിമുഖീകരിച്ച്, തൻ്റെ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് സ്വന്തം ജീവൻ വെടിഞ്ഞത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രീമിയർ അറിയിച്ചു.