കോട്ടയം: കോട്ടയത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കക്കല്ലിലേക്കുള്ള വഴികളിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം കാർ മറിഞ്ഞ് ഒരാൾ മരിച്ചു ഈ റോഡുകളിൽ കഴിഞ്ഞ ആറു മാസത്തിനിടെ മൂന്നുപേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇല്ലിക്കക്കല്ലിലേക്ക് കയറാൻ മൂന്നു വഴികളാണുള്ളത്.
1 തീക്കോയി – മേലടുക്കം – ഇല്ലിക്കക്കല്ല്.
2 മൂന്നിലവ് – മങ്കൊമ്പ് ക്ഷേത്രം – ഇല്ലിക്കക്കല്ല്.
3 കാഞ്ഞിരം കവല – മേലുകാവ് – മേച്ചാൽ – നെല്ലാപ്പാറ – ഇല്ലിക്കക്കല്ല്.( ഈ വഴി മേലുകാവിൽ നിന്ന് തിരിഞ്ഞാൽ ഇലവീഴാപൂഞ്ചിറക്ക് പോകാം)
(ഇതുകൂടാതെ തലനാട് – കാളക്കൂട് – ഇല്ലിക്കക്കല്ല് റോഡ് വഴി ഇല്ലിക്കകല്ലിന്റെ ഒരു വശത്തെ താഴ്വാരത്ത് എത്താം പ്രധാന വ്യൂ പോയിന്റിനു സമീപം വാഹനത്തിൽ എത്താനാകില്ല)
അപകടത്തിന് പ്രധാന കാരണങ്ങൾ മലയോര റോഡിൽ വാഹനം ഓടിച്ചുള്ള പരിചയക്കുറവാണ്. ഇറക്കങ്ങളും വളവുകളും ഉള്ള റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ കുറവാണ്. റോഡിൻറെ വശങ്ങളിൽ പുല്ല് വളർന്നു നിൽക്കുന്നതുമൂല൦ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. വാഹനം ഓടിക്കുമ്പോൾ കയറ്റം കയറുന്ന ഗിയറിൽ തന്നെ ഇറക്കം ഇറങ്ങി പോകാൻ ശ്രദ്ധിക്കണം. അപകടകരമായ ഓവർടേക്കുകൾ പാടില്ല. മഴക്കാലത്ത് ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ വേണം. മഴക്കാലത്ത് ഇവിടേയ്ക്കുള്ള വിനോദയാത്ര കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.