തിരുവനന്തപുരം: അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന എകെ ആന്റണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ മുരളീധരന്‍ എംപി. ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നതും ഹിന്ദുമതത്തിന്റെ ഹോള്‍സെയില്‍ ബിജെപിക്ക് വിട്ടുകൊടുക്കുന്നതും സിപിഐഎം ആണെന്ന് കെ മുരളീധരന്‍ എംപി തിരുവനന്തപുരത്ത് പറഞ്ഞു.
കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും ഭൗതികവാദികള്‍ക്കും സ്ഥാനമുണ്ട്. പരസ്പരം ബഹുമാനിച്ച് പോകണം. അല്ലാതെ കുറിതൊടാന്‍ പാടില്ലെന്ന നിലപാട് ശരിയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തെ വിഭജിക്കാന്‍ ബിജെപിക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ വളംവെച്ചുകൊടുക്കരുത്. താന്‍ ക്ഷേത്രത്തില്‍ പോകുന്നയാളാണെന്നും കുറി തൊടുന്നയാളാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കെ മുരളീധരന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
‘ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നത് സിപിഐഎം. ഹിന്ദുമതത്തില്‍ മൃദുഹിന്ദുത്വം തീവ്ര ഹിന്ദുത്വം എന്നൊന്നില്ല. പൊതുവായി ലോകത്തിന്റെ നന്മയാണ് എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത്. രാഹുല്‍ഗാന്ധി അമ്പലത്തില്‍ പോകുന്നുവെന്നാണ് സ്ഥിരം സിപിഐഎമ്മിന്റെ പരാതി. ഇത് മൃദു ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നും പ്രചരിപ്പിക്കുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അവര്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. ഇത്തരമൊരു വ്യാഖ്യാനം ഹിന്ദു മതത്തിന്റെ ഹോള്‍സെയില്‍ ബിജെപിക്ക് വിട്ടുകൊടുക്കുന്നതിന് തുല്ല്യമാണ്. ക്ഷേത്രങ്ങളില്‍ ഭരണസമിതി ചേരണമെന്ന് സിപിഐഎം പറയാറുണ്ട്. കോണ്‍ഗ്രസിനകത്ത് വിശ്വാസികള്‍ക്ക് സ്ഥാനമുണ്ട്. ഭൗതികവാദികള്‍ക്കും സ്ഥാനമുണ്ട്. പരസ്പരം ബഹുമാനിച്ച് പോകണം. കുറി തൊടാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണണം, മതത്തെ മതമായി കാണണം. ആ നിലപാടാണ് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വീകരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നത്. മൃദുഹിന്ദുത്വം, ന്യൂനപക്ഷ പ്രീണനം എന്നൊന്നും പറയുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. എല്ലാവര്‍ക്കും അവകാശങ്ങള്‍ വകവെച്ചുകൊടുക്കണം. അതാണ് ഇന്നലെ എകെ ആന്റണി പറഞ്ഞത്. സമൂഹത്തെ വിഭജിക്കാന്‍ ബിജെപിക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ വളംവെച്ചുകൊടുക്കരുത്. ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നയാളാണ് കുറി തൊടുന്നയാളാണ്.
Story Highlights: K Muraleedharan support ak antony