മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സർവകലാശാലയിൽ ആർട്ട്സ് വെസ്റ്റ് കെട്ടിടം പാലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അനധികൃതമായി കൈയടക്കി പേര് മാറ്റി. സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി അധികൃതർ. കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ വിദ്യാർത്ഥികൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ക്രിമിനൽ കുറ്റം ചുമത്തുന്നത് ഉൾപ്പെടെയുള്ള പോലീസ് നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ബാച്ചിലർ ഓഫ് ആർട്സിനു വേണ്ടിയുള്ള കെട്ടിടം വിദ്യാർത്ഥികൾ അനധികൃതമായി കൈയടക്കിയതോടെ അവിടെ നടന്നുവന്നിരുന്ന ക്ലാസുകളും തടസപ്പെട്ടു. വിദ്യാർത്ഥികൾ എല്ലാ പരിധികളും ലംഘിച്ചതായി സർവകലാശാലാ ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊഫ. മൈക്കൽ വെസ്ലി കുറ്റപ്പെടുത്തി.
ആർട്സ് വെസ്റ്റ് കെട്ടിടത്തിൽ വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ച് 24 മണിക്കൂറിനു ശേഷം പുറത്തുവിട്ട വീഡിയോയിലാണ് മാനേജ്മെന്റിന്റെ ക്ഷമ നശിച്ചതായി പ്രൊഫ. മൈക്കൽ വെസ്ലി വ്യക്തമാക്കുന്നത്.
‘ഞങ്ങൾ പോലീസുമായി ചർച്ചയിലാണ്. ഈ സാഹചര്യം എങ്ങനെ നിയന്ത്രണത്തിലാക്കാം എന്നതിനെക്കുറിച്ച് അവർ നിർദേശം നൽകുന്നുണ്ട്. സർവകലാശാലയുടെ പെരുമാറ്റച്ചട്ടങ്ങളും വിക്ടോറിയ പോലീസിന്റെ ഉത്തരവുകളും ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരേ ക്രിമിനൽ കുറ്റങ്ങൾ ചുമത്തും’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ട് വെസ്റ്റ് കെട്ടിടത്തിന്റെ പേര് മഹ്മൂദ് ഹാൾ എന്ന് പേരു മാറ്റിയ പാലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നടപടി ക്യാമ്പസ് അധികൃതരെ പ്രകോപിതരാക്കിയിട്ടുണ്ട്. ഇതേതുടർന്ന് പൊലീസിൻ്റെ സഹായം തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ വർഷം മെൽബൺ സർവകലാശാലയിൽ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കാനിരുന്ന പാലസ്തീൻ വിദ്യാർത്ഥിയാണ് മഹ്മൂദ് അൽനൗഖ്. എന്നാൽ ഒക്ടോബറിൽ ഗസയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ മഹ്മൂദും കുടുംബവും കൊല്ലപ്പെടുകയായിരുന്നു. മഹ്മൂദിന്റെ മരണത്തിൽ അപലപിച്ചുകൊണ്ടാണ് പാലസ്തീൻ അനുകൂലികളായ വിദ്യാർത്ഥികൾ ആർട്ട് വെസ്റ്റ് കെട്ടിടത്തിൻ്റെ പേര് മാറ്റിയത്. കെട്ടിടത്തിന്റെ പേര് ‘മഹമൂദ് ഹാൾ’ എന്ന് പുനർനാമകരണം ചെയ്യുകയും നിരവധി ബാനറുകൾ കെട്ടിടത്തിനുള്ളിൽ തൂക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ഡെപ്യൂട്ടി വൈസ് ചാൻസലർ പിപ്പ് നിക്കോൾസൺ ഉച്ചഭാഷിണിയിലൂടെ കെട്ടിടത്തിനുള്ളിനുള്ളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. അവരുടെ പ്രവൃത്തി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കെട്ടിടത്തിനുള്ളിലും പുറത്തും തടിച്ചുകൂടിയ വിദ്യാർത്ഥികൾ ഒരു മണിക്കൂറിനുള്ളിൽ ക്യാമ്പസിന് പുറത്തുപോയില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിക്കാത്തതിനെ തുടർന്ന് അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു.
രാജ്യത്തെ മറ്റ് മൂന്ന് സർവകലാശാലകളിലും പ്രതിഷേധം തുടരുന്ന വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. സസ്പെൻഷൻ അല്ലെങ്കിൽ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഡീകിൻ സർവകലാശാലയിൽ സ്ഥാപിച്ചിട്ടുള്ള പാലസ്തീൻ അനുകൂല ക്യാമ്പുകൾ പിരിച്ചുവിടാനുള്ള രണ്ടാമത്തെ ഉത്തരവും വിദ്യാർത്ഥികൾ ലംഘിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ ടെന്റുകൾ നീക്കില്ലെന്നാണ് അവരുടെ വാദം.ടെന്റുകൾ പൊളിക്കണമെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരം 200 ഓളം പേർ പങ്കെടുത്ത പാലസ്തീൻ അനുകൂല റാലിയും സർവകലാശാലയിൽ നടന്നു.
പ്രക്ഷോഭം 5,000ത്തിലധികം വിദ്യാർത്ഥികളെയും ജീവനക്കാരെയും ബാധിച്ചതായും 150 ക്ലാസുകൾ റദ്ദാക്കിയതായും മെൽബൺ സർവകലാശാലാ വക്താവ് പറഞ്ഞു.
സർവകലാശാല തന്നെയാണ് നിലവിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതെന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ തങ്ങൾ ഇടപെട്ടിട്ടില്ലെന്നും വിക്ടോറിയ പോലീസ് വ്യക്തമാക്കി.
യു.എസിനും ഓസ്ട്രേലിയയ്ക്കും പിന്നാലെ പടിഞ്ഞാറൻ യൂറോപ്പിലേക്കും ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങൾ വ്യാപിക്കുന്നതായി ഇപ്പോഴത്തെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസിലെ സയൻസ് പോ യൂണിവേഴ്സിറ്റിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വ്യാപകമായതോടെ വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് നീക്കം ചെയ്യാൻ അധികൃതർ പൊലീസ് സഹായം ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.