പുതുച്ചേരി: പുതുച്ചേരിയിൽ ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിജയ്. തന്‍റെ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രികഴകത്തിന്‍റെ പേരില്‍ ഇറക്കിയ പ്രസ്താവനയിലാണ് പുതുച്ചേരിയെ നടക്കിയ കൊലപാതകത്തില്‍ വിജയ് പ്രതികരിച്ചത്.
പുതുച്ചേരി മുതിയാൽപേട്ട സ്വദേശിനിയായ 9 വയസ്സുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്. മകളെ നഷ്ടപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ഹൃദയ വേദനയോടെ അനുശോചനം അറിയിക്കുന്നു
പെൺകുട്ടിയെ ക്രൂരമായും ദയയില്ലാതെയും കൊലപ്പെടുത്തിയ കൊലയാളികളെ ശിക്ഷിക്കാൻ പുതുച്ചേരി സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് വെട്രി കഴകത്തിന്‍റെ പേരിൽ അഭ്യർത്ഥിക്കുന്നുവെന്നാണ് ടിവികെ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു.
ഫെബ്രുവരി 6നാണ് രണ്ട് ദിവസനായി കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുതുച്ചേരി നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയത്. കൈയും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. സംഭവത്തിൽ നാലു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദമായി പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്. പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഡ്രൈവറുടെ മകളാണ് കൊല്ലപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.
കളിക്കാൻ പോയ പെൺകുട്ടിയെ ശനിയാഴ്ച കാണാതാവുകയും മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മുതിയാൽപേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് സംഘങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
സമീപത്തെ ഒരു സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് റോഡിൽ കളിയ്ക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് അവസാനമായി കണ്ടത്. സംഭവത്തിൽ കുടുംബത്തിന്റേയും നാട്ടുകാരുടേയും പ്രതിഷേധം ശക്തമാവുകയാണ്. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.