ബ്രിസ്ബെയ്ൻ: ക്വീൻസ് ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗോൾഡ് കോസ്റ്റ് ലാമിങ്ടൺ നാഷണൽ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ ഇന്ത്യൻ വംശജയായ യുവ ഡോക്ടർ കാൽവഴുതി വീണ് മരിച്ചു. ഹൈദരാബാദിൽനിന്നും ഓസ്ട്രേലിയയിലെ പെർത്തിലേക്കു കുടിയേറിയ വെങ്കിട്ട് – മൈഥിലി ദമ്പതികളുടെ മകൾ ഉജ്ജ്വല വെമുരു (20) ആണു മരിച്ചത്. മെഡിക്കൽ പഠനം പൂർത്തിയായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പമാണ് ഉജ്ജ്വല വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിനരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ
കൈയിൽനിന്ന് ട്രൈപോഡ് താഴെ വീണു. ഇതു വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ചരിവിലൂടെ 10 മീറ്റർ താഴേക്കു തെന്നിവീണ് വെള്ളം നിറഞ്ഞ ആഴമുള്ള കുഴിയിലേക്കു വീഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് എ.ബി.സി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു യുവതി വെള്ളച്ചാട്ടത്തിൽ വീണുവെന്ന റിപ്പോർട്ടിനെ തുടർന്ന് അടിയന്തര സേവനങ്ങൾ ലാമിങ്ടൺ നാഷണൽ പാർക്കിലെ യാൻബാക്കൂച്ചി വെള്ളച്ചാട്ടത്തിലേക്ക് ഉടൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി മുഴുവൻ പരിശ്രമിച്ച ശേഷമാണ് മൃതദേഹം പുറത്തെടുക്കാൻ കഴിഞ്ഞതെന്ന് ക്വീൻസ്ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസസ് വക്താവ് പറഞ്ഞു.
പെർത്ത് വില്ലെട്ടൺ പബ്ലിക് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ് ഉജ്ജ്വല. കഴിഞ്ഞ ഡിസംബറിൽ ക്വീൻസ് ലൻഡിലെ ബോണ്ട് യൂണിവേഴ്സിറ്റിയിൽ നിന്നാണു മെഡിസിൻ പഠനം പൂർത്തിയാക്കിയത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.